ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം

09:00 pm 24/9/2016
– ജോര്‍ജ് ജോണ്‍
Newsimg1_11044499
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം സിക്കിം ആണെന്ന് കണ്ടെത്തി. അമേരിക്ക ആസ്ഥാനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസും നതാന്‍ അസോസിയേറ്റ്‌സും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സിക്കിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. തൊഴില്‍ സ്ഥലത്തെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, സ്ത്രീകളുടെ ജോലിസമയത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കഠിനശിക്ഷ ഉറപ്പാക്കുന്നത് തുടങ്ങിയവയാണ് സിക്കിമിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

ഒന്നാം സ്ഥാനത്തെത്തിയ സിക്കിമിന് 40 പോയന്റ് ലഭിച്ചപ്പോള്‍ ഡല്‍ഹിക്ക് 8.5 പോയന്റാണ് ലഭിച്ചത്. ഏഴാം സ്ഥാനമാണ് കേരളത്തിനു ലഭിച്ചത് . പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പോയിന്റ് നിലയില്‍ തെലുങ്കാന(28.5), പുതുച്ചേരി(25.6), കര്‍ണാടക(24.7), ഹിമാചല്‍പ്രദേശ്(24.2), ആന്ധ്രാപ്രദേശ് (24.0), കേരളം (22.2), മഹാരാഷ്ട്ര (21 4), തമിഴ്‌­നാട് (21.1), ഛത്തീസ്ഗഢ് (21.1) എന്നീ സംസ്ഥാനങ്ങളാണ് സിക്കിമിനു പിറകിലുള്ള സംസ്ഥാനങ്ങള്‍.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകള്‍ക്കു മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങളാണ് സിക്കിം, കര്‍ണാടക തമിഴ്‌­നാട് എന്നിവ. വനിതാ സംരംഭകര്‍ക്ക് വേണ്ടത്ര പ്രോല്‍സാഹനം നല്‍കാത്തതും ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതിലെ താമസവും സ്ത്രീകള്‍ രാത്രിയില്‍ ജോലി ചെയുന്നതിലെ വിലക്കുമാണ് ഡല്‍ഹിയെ പട്ടികയില്‍ പിന്നിലാക്കിയത്. ഈ റിപ്പോര്‍ട്ട് വളരെ വാര്‍ത്താ പ്രധാന്യത്തോടെ യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.