ഇന്ത്യയുടെ ഐ.ആര്‍.എന്‍.എസ്.എസ്-1എഫ് വിക്ഷേപണം ഇന്ന്

10:25am 10/3/2016
images (4)

ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ (ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ആറാം ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്-1എഫ് വിക്ഷേപണം ഇന്ന്. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് വൈകീട്ട് നാലിനാണ് വിക്ഷേപണം. പി.എസ്.എല്‍.വി-സി 32 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും. പി.എസ്.എല്‍.വിയുടെ 34ാമത്തെ വിക്ഷേപണമാണ് ഇത്. റോക്കറ്റിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു.

ഐ.എസ്.ആര്‍.ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണിത്. ഏഴ് ഉപഗ്രഹങ്ങളുള്ള ഐ.ആര്‍.എന്‍.എസ്.എസ് ശ്രേണിയിലെ അഞ്ചെണ്ണം ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. 1425 കിലോ ഭാരമുള്ള ഐ.ആര്‍.എന്‍.എസ്.എസ്-1എഫിന് 12 വര്‍ഷമാണ് ആയുസ്. ഗതിനിര്‍ണയ പ്രക്രിയയില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കൊപ്പം ഇതും വ്യക്തമായ പങ്ക് വഹിക്കും.

പരമ്പരയിലെ ആദ്യ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്-1എ 2013 ജൂലൈ ഒന്നിന് ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 1ബി 2014 ഏപ്രില്‍ നാലിനും 1സി അതേവര്‍ഷം ഒക്ടോബറിലും 1ഡി 2015 മാര്‍ച്ച് 28നും വിക്ഷേപിച്ചു. 1ഇ ഈ വര്‍ഷം ജനുവരി 20ന് വിക്ഷേപിച്ചു. 1ജി എന്നിവയാണ് ഇനി വിക്ഷേപിക്കാനുള്ളവ.