കോഴിക്കോട്: കേന്ദ്രനിയമവും ഹൈകോടതി നിര്‍ദേശവും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ കമ്മിറ്റി ശിപാര്‍ശയും പരിഗണിച്ച് ഇക്കാര്യം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പുറപ്പെടുവിച്ച സര്‍ക്കുലറാണ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നത്.
ഹെല്‍മറ്റ് കൂടാതെ വാഹനത്തിനൊപ്പം നമ്പര്‍പ്‌ളേറ്റ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവയും സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് രജിസ്‌ട്രേഷന്‍ അധികൃതര്‍ക്കുള്ള നിര്‍ദേശം. അധിക ഉപകരണങ്ങള്‍ സൗജന്യമായി നല്‍കാത്ത നിര്‍മാതാക്കളുടെ വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നും അത്തരം വാഹനങ്ങള്‍ വിതരണം ചെയ്യുന്നവരുടെ വ്യാപാര സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുമെന്നും സര്‍ക്കുലറില്‍ പറയുന്നു. തുടര്‍ച്ചയായ അവധിദിവസങ്ങളായതിനാല്‍ നടപടിയെടുത്തുതുടങ്ങിയിട്ടില്‌ളെങ്കിലും തിങ്കളാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് വാഹന രജിസ്‌ട്രേഷന്‍ ഓഫിസ് അധികൃതര്‍ പറയുന്നു.
നിലവില്‍ വന്‍തുക കൊടുത്ത് വാങ്ങുന്ന ബൈക്കുകള്‍ക്കുപോലും അധിക ഉപകരണങ്ങള്‍ക്കും ഹെല്‍മറ്റിനും ഡീലര്‍മാര്‍ വന്‍ തുക ഇടാക്കുന്നുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ 138 (എഫ്) വകുപ്പ് പ്രകാരം ഇരുചക്രവാഹനം വില്‍ക്കുന്ന സമയം വാഹനനിര്‍മാതാവ് ഐ.എസ്.ഐ സ്റ്റാന്‍ഡേഡ് ഉള്ള ഹെല്‍മറ്റ് വിലയീടാക്കാതെ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാത്തതാണ് വാഹനാപകട മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമെന്ന് നാറ്റ്പാക്കിന്റെയുള്‍പ്പെടെ പഠനറിപ്പോര്‍ട്ടുണ്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ കമ്മിറ്റി ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. കേരള ഹൈകോടതിയുടെ 2003ലെ വിധിയിലും ഇക്കാര്യമുണ്ട്. പുതിയ നിര്‍ദേശം നടപ്പാകുന്നതോടെ സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനും നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്ന് ശ്രമിക്കുമെന്നും സൂചനയുണ്ട്.