03:33PM 26/07/2016
ഇംഫാൽ: മണിപ്പൂരിലെ സമരനായിക ഇറോം ചാനു ശർമ്മിളെ 16 വർഷം നീണ്ട തൻെറ നിരാഹാര സമരം അവസാനിപ്പിക്കുന്നു. ആഗസ്റ്റ് ഒമ്പതിനാണ് അവർ നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ഇംഫാലിലെ കോടതിക്ക് പുറത്തണ് ഇറോം ശർമ്മിള ഇക്കാര്യം വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിവാഹ ജീവിതം ആരംഭിക്കുന്നതിനും വേണ്ടിയാണ് അവർ നിരാഹാരം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അസമിലെ സൈനിക നിയമമായ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവർ ആക്ട്) റദ്ദാക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി നിരാഹാര സമരത്തിലാണ് ഇറോം ശര്‍മിള. 2000 നവംബറിലാണ് ഇറോം നിരാഹര സമരം ആരംഭിച്ചത്. മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണത്തിലൂടെയാണ് അവർ ജീവൻ നിലനിർത്തിയിരുന്നത്. 16 വർഷം നീണ്ടുനിന്ന സമരത്തിനിടെ പലവതവണ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2006ൽ ജന്തർ മന്ദിറിന് മുന്നിൽ മരണം വരെ നിരാഹാര സമരം നടത്തിയ കേസിൽ ഇറോം ശർമിളയെ ഡൽഹി കോടതി വെറുതെവിട്ടിരുന്നു. കേസിൽ മാപ്പപേക്ഷിക്കാൻ ഇറോം ശർമിള തയാറായിരുന്നില്ല. ആത്മഹത്യാശ്രമത്തിന്‍റെ പേരിൽ പല തവണ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.