ഇസ്ലാമിന് നേരെയുള്ള അക്രമണം എല്ലാ മതവിശ്വാസങ്ങള്‍ക്കും നേരെയുള്ള ആക്രമണമെന്ന് ഒബാമ

Newsimg1_15316681

പി.പി.ചെറിയാന്‍
4/2/2016
9:44pm
മേരിലാന്റ്: ഒരു പ്രത്യേക മതവിശ്വാസത്തിനു നേരെ നടത്തുന്ന ആക്രമണം പൊതുവെ എല്ലാ മതവിശ്വാസങ്ങള്‍ക്കു നേരെ നടത്തുന്ന അക്രമമായിട്ടേ കാണാന്‍ കഴിയുകയുള്ളൂ എന്ന് പ്രസിഡന്റ് ഒബാമ അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

ഫെബ്രുവരി 3 ബുധന്‍, പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ആദ്യമായി അമേരിക്കയിലെ ബാള്‍ട്ടിമൂറില്‍ 47 വര്‍ഷമായി പഴക്കമുള്ള മോസ്‌ക്ക് സന്ദര്‍ശിക്കുന്നതിനിടെ തടിച്ചു കൂടിയ ആയിരകണക്കിന് മുസ്ലീം സഹോദരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഒബാമ.

മുസ്ലീം സഹോദരങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കപ്പേടേണ്ടവയാണെന്ന് ഒബാമ പറഞ്ഞു. പോലീസ്, ഫയര്‍ ഫോഴ്‌സ്, ഹോംലാന്റ് സെക്യൂരിറ്റി വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി ഒബാമ ചൂണ്ടികാട്ടി.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഡൊണാള്‍ഡ് ട്രംമ്പ് ഉള്‍പ്പെടെ ചിലര്‍ മുസ്ലീം വിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്നത് ദേശീയ തലത്തില്‍ ചര്‍ച്ചാവിഷയമായിരിക്കെ ഒബാമയുടെ അഭിപ്രായ പ്രകടനം മുസ്ലീം സമുദായത്തിന് ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. മതസ്വാതന്ത്ര്യം അമേരിക്കയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് ഒബാമ പറഞ്ഞു.

അമേരിക്കക്കു പുറത്ത് ഒബാമ മോസ്‌കുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അമേരിക്കയില്‍ ഒരു മോസ്‌ക്ക് സന്ദര്‍ശിക്കുന്നതു ആദ്യമായിട്ടാണ്. ഒബാമയുടെ മോസ്‌ക് സന്ദര്‍ശനത്തെ അനുകൂലിച്ചു, പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഒബാമയുടെ സന്ദര്‍ശനമെന്ന് എതിര്‍ ചേരിക്കാര്‍ പ്രചരിപ്പിക്കുന്നു.