ഉറി ആക്രമണം: കാവല്‍ പോസ്റ്റുകളുടെ ഏകോപനമില്ലായ്മയടക്കം നിരവധി പഴുതുകള്‍

08:49 am 23/09/2016
images (1)

ഉറി: കശ്മീരിലെ സൈനിക ആസ്ഥാനത്തെ ഭീകരാക്രമണത്തിന് വഴിതുറന്ന് നിരവധി പഴുതുകള്‍ ഉണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടത്തെല്‍. അതിലൊന്ന് രണ്ട് കാവല്‍ പോസ്റ്റിന്‍െറ പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇരു പോസ്റ്റുകളും തമ്മില്‍ 150 അടിയുടെ അകലം ഉണ്ടായിരുന്നതായും ഇവിടുത്തെ പരാജയമാണ് ആസ്ഥാനത്തിനകത്തേക്ക് ഭീകരര്‍ പ്രവേശിക്കാന്‍ ഇടയാക്കിയതെന്നും പറയുന്നു.

മാത്രമല്ല, അതീവ സുരക്ഷാ മേഖലയായ സൈനിക ബ്രിഗേഡ് ആസ്ഥാനത്തെ പലയിടങ്ങളിലും സുരക്ഷാവേലി ഉണ്ടായിരുന്നില്ല. പാക് അധീന കശ്മീരില്‍നിന്ന് ഹാജി പീര്‍ പാസിലൂടെയാവാം ആക്രമണം നടത്തിയ രാത്രി നാലു ഭീകരര്‍ നുഴഞ്ഞുകയറിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇവര്‍ സുഖ്ധാര്‍ ഗ്രാമത്തില്‍ തങ്ങി ബ്രിഗേഡ് ആസ്ഥാനത്തിനുനേര്‍ക്ക് നിരീക്ഷണം നടത്തിയിരിക്കാമെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

സേനാ ആസ്ഥാനത്തേക്ക് തടസ്സമില്ലാതെ കാഴ്ച ലഭിക്കുന്ന പ്രധാന പോയന്‍റാണ് സുഖ്ധാര്‍ ഗ്രാമമെന്നും ഇവിടെനിന്ന് വീക്ഷിച്ചാല്‍ സൈനിക താവളത്തിലെ അകംകാഴ്ച പോലും സാധ്യമാവുമെന്നും പറയുന്നു. ബ്രിഗേഡിന്‍െറ പരിസരത്ത് ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന പുല്ലും കുറ്റിച്ചെടികളും കാരണമാവാം ഭീകരര്‍ സുരക്ഷാവേലിക്കടുത്തത്തെിയിട്ടും കാണാതെ പോയത്. ഇത്തരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ അരിഞ്ഞുകളയല്‍ സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമാണെങ്കിലും പ്രസ്തുത സ്ഥലത്ത് അങ്ങനെ ചെയ്തിരുന്നില്ല.