എല്ലാ തൊഴിലാളികള്‍ക്കും ഉച്ചവിശ്രമം ലഭിച്ചു

05:01 am 20/09/2016
images (13)
അബൂദബി: തുച്ഛമായ സ്ഥാപനങ്ങളൊഴിച്ച് രാജ്യത്തെ മുഴുവന്‍ കമ്പനികളും ഉച്ചവിശ്രമ നിയമം പൂര്‍ണമായി പാലിച്ചു. 66,302 കമ്പനികളില്‍ നടത്തിയ പരിശോധനയില്‍ വെറും 187 കമ്പനികള്‍ മാത്രമാണ് നിയമം ലംഘിച്ചതായി കണ്ടത്തെിയത്. രാജ്യത്തെ 99.72 ശതമാനം കമ്പനികളും നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിച്ചതായാണ് മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം കണക്കാക്കുന്നത്.
കടുത്ത വേനലില്‍ തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് മന്ത്രാലയം തൊഴിലാളികള്‍ക്ക് നിയമം മൂലം ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. ഈ കാലയളവില്‍ ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ വെയിലത്ത് ജോലി ചെയ്യിക്കരുതെന്നായിരുന്നു കമ്പനികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. തുടര്‍ച്ചയായ 12ാമത് വര്‍ഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തുന്നത്. മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം നടത്തിയ 66,302 പരിശോധനകളില്‍ 13,569 എണ്ണം ദുബൈയിലായിരുന്നു. അബൂദബിയില്‍ 10,040, ഫുജൈറയില്‍ 8,790, റാസല്‍ഖൈമയില്‍ 7,847, അജ്മാനില്‍ 7,522, ഷാര്‍ജയില്‍ 7,197, ഉമ്മുല്‍ ഖുവൈനില്‍ 4,275 പരിശോധനകളും നടത്തിയതായി മന്ത്രാലയത്തിലെ പരിശോധനാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മാഹിര്‍ ആല്‍ ഉബൈദ് അറിയിച്ചു.
നിയമം സംബന്ധിച്ച ബോധവത്കരണത്തിന് രാജ്യത്തൊട്ടാകെ 32,974 സന്ദര്‍ശനങ്ങളും മന്ത്രാലയം സംഘടിപ്പിച്ചു. ദുബൈയില്‍ 6,124, അബൂദബിയില്‍ 5,443, ഷാര്‍ജയില്‍ 4,470, അജ്മാനില്‍ 4,010, റാസല്‍ഖൈമയില്‍ 3,876, അല്‍ഐനില്‍ 3,446, ഉമ്മുല്‍ ഖുവൈനില്‍ 2,186 എന്നിങ്ങനെയാണ് എമിറേറ്റ് തലത്തില്‍ നടത്തിയ ബോധവത്കരണ സന്ദര്‍ശനങ്ങള്‍.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് കടുത്ത പിഴയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ച വിശ്രമ സമയത്ത് ഒരു തൊഴിലാളിയെ ജോലി ചെയ്യിപ്പിച്ചാല്‍ 5000 ദിര്‍ഹമായിരുന്നു പിഴ.
കൂടുതല്‍ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ചാല്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും കമ്പനിയെ തരംതാഴ്ത്തുന്നതിനും താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി തടയുന്നതിനും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, നിര്‍ത്തിവെക്കാന്‍ പറ്റാത്ത തരത്തിലുള്ള ജോലികള്‍ക്ക്, തൊഴിലാളികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു.
നിയമലംഘനം തടയാന്‍ മന്ത്രാലയത്തില്‍നിന്നുള്ള 18 സംഘങ്ങളാണ് പരിശോധന നടത്തിയിരുന്നത്. ദുബൈയില്‍ നാല്, അബൂദബിയില്‍ മൂന്ന്, ഉമ്മുല്‍ ഖുവൈനില്‍ ഒന്ന്, ഷാര്‍ജ, അല്‍ഐന്‍, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ രണ്ട് വീതം സംഘങ്ങളെയായിരുന്നു നിയോഗിച്ചിരുന്നത്.