ഐക്യ കാഹളം മുഴങ്ങി ; പോള്‍ റയാന്‍ വീണ്ടും സ്പീക്കര്‍

09:34 am 17/11/2016

– പി. പി. ചെറിയാന്‍
Newsimg1_18843229
വാഷിങ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രകടമായ അനൈക്യത്തിനു വിരാമമിട്ടു ഹൗസ് സ്പീക്കറായി വിസ് കോണ്‍സില്‍ നിന്നുളള പ്രതിനിധി പോള്‍ റയാനെ വീണ്ടും ഐക്യ കണ്‌ഠേന തിരഞ്ഞെടുത്തു. യുഎസ് ഹൗസില്‍ 218 പേരുടെ ഭൂരിപക്ഷമുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി പോള്‍ റയാന്റെ തിരഞ്ഞെടുപ്പ് ജനുവരിയില്‍ ചേരുന്ന പ്രഥമ സമ്മേളനത്തില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടേണ്ടതുണ്ട്.

നിയുക്ത പ്രസിഡന്റ് ട്രംപുമായി തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ നിരന്തര ആശയ സംഘടനത്തില്‍ ഏര്‍പ്പെട്ട റയാന്‍ തിരഞ്ഞെടുപ്പിനു ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപിനെ ‘പാര്‍ട്ടിയുടെ ഐക്യം കാത്തുസൂക്ഷി ക്കുക’ എന്ന ലക്ഷ്യത്തോടെ എന്‍ഡോഴ്‌സ് ചെയ്യുവാന്‍ തീരുമാനിച്ചത്.

നവംബര്‍ 15 ന് ഇന്ന് നടന്ന യോഗത്തില്‍ പോള്‍ റയാനെ ട്രംപ് എതിര്‍ക്കുമോ എന്ന ആശങ്കയിലായിരുന്നു അംഗങ്ങള്‍. എന്നാല്‍ ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും റയാനു പിന്തുണ പ്രഖ്യാപിച്ചതോടെ റയാന്‍ ഐക്യകണ്‌ഠേനെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ വരെ സാധ്യതയുളള പോള്‍ റയാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനഭിമതനാണ്. ജനുവരിയില്‍ നടക്കുന്ന യുഎസ് ഹൗസ് മെംബര്‍മാരുടെ സമ്മേളനത്തില്‍ റയാനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

114–ാം യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ (54), ഡെമോക്രാറ്റ്(44), സ്വതന്ത്രന്‍2 ഉള്‍പ്പെടെ നൂറുപേരും യുഎസ് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്ക് (247) ഡെമോക്രാറ്റ്(188) ഉള്‍പ്പെടെ 435 അംഗങ്ങളുമാണ് ഉളളത്.