ഐസ് ലന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

08:33am 6/4/2016
iceland-pm
റിക്ജാവിക്: ഐസ് ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിയോ ഗണ്‍ലോങ്‌സണ്‍ രാജിവെച്ചു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പാനമ രേഖകളില്‍ പേരു വന്നതിനെ തുടര്‍ന്നാണ് ഗണ്‍ലോങ്‌സണ്‍ രാജിവെച്ചത്. രേഖകള്‍ വെളിപ്പെട്ടതിന് ശേഷമുണ്ടാകുന്ന ആദ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റമാണ് ഗണ്‍ലോങ്‌സന്റെ രാജി. കൃഷിമന്ത്രി സിഗുറോര്‍ ഇന്‍ഗി ജൊഹാന്‍സനാണ് ദേശീയ ചാനലിലൂടെ പ്രധാനമന്ത്രി രാജിവെച്ചതായി അറിയിച്ചത്. ജൊഹാന്‍സന്‍ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമെന്നാണ് അറിയുന്നത്.

മൊസാക് ഫൊണ്‍സെക എന്ന നിയമസഹായ സ്ഥാപനത്തില്‍ നിന്ന് ചോര്‍ത്തിയ രേഖയില്‍ വിന്‍ട്രിസ് എന്ന തട്ടിക്കൂട്ട് കമ്പനിയുടെ സഹഉടമയാണ് ഗണ്‍ലോങ്‌സണ്‍ എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രേഖകള്‍ പ്രകാരം ഇദ്ദേഹത്തിന്റെ ഭാര്യയും കമ്പനിയുടെ ഉടമയാണ്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലയുള്ള കുടുംബസ്വത്ത് നികുതി വെട്ടിച്ച് സൂക്ഷിച്ചു എന്നാണ് ഗണ്‍ലോങ്‌സനെതിരായ ആരോപണം.

പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഐസ് ലന്‍ഡില്‍ നടക്കുന്നത്. തിങ്കളാഴ്ച പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ച് അരങ്ങേറി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഗണ്‍ലോങ്‌സന്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സേകയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരാണ് രേഖകള്‍ ചോര്‍ത്തിയത്. കള്ളപ്പണ നിക്ഷേപമുള്ളവരുടെ ലിസ്റ്റില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ് മിര്‍ പുടിന്റെ അടുത്ത സുഹൃത്തുക്കള്‍, യുക്രയ്ന്‍ പ്രസിഡന്റ് പെട്രോ പോറൊഷെങ്കോ, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ഫുട്ബാള്‍ താരം ലിയോ മെസി തുടങ്ങി പ്രമുഖരുടെ പേരുകളുണ്ട്. ഇന്ത്യക്കാരായ 500 പേരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും മരുമകളും നടിയുമായ ഐശ്വര്യ റായിയും ഉള്‍പ്പെട്ടിട്ടുണ്ട്.