01:17pm 02/08/2016
കോഴിക്കോട്: ഐ.എസിനെതിരെ ഹിന്ദുക്കളും കൃസ്ത്യാനികളും ബുദ്ധമതക്കാരും ജൂതൻമാരും ഒന്നിക്കണമെന്ന് വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ. പെൺകുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റുകയും ഐ.എസ് തീവ്രവാദത്തിന് ആളുകളെ കൂട്ടുകയുമാണ്. ഇതിനെതിരെ ഈ സമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും തൊഗാഡിയ കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
ഐ.എസ് സ്നേഹം നടിച്ച് ആളുകളെ കൂട്ടക്കൊല നടത്തുകയാണ്. നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ഒന്നില്ല. ഖുർആനിൽ പറയുന്നതാണ് ഐ.എസ് ചെയ്യുന്നത്. താൻ ഖുർആൻ വായിച്ചതാണെന്നും തൊഗാഡിയ പറഞ്ഞു.
ഐ.എസ് എല്ലാവർക്കും ഭീഷണിയാണ്. വ്യാപകമായ ബോധവൽക്കരണത്തിലൂടെ നമ്മുടെ യുവാക്കളെ സംരക്ഷിക്കണം. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമാക്കി നിലനിർത്തണമെങ്കിൽ ഏക സിവിൽകോഡ് കൊണ്ടുവരണം. ഗുജറാത്തിലും ഉത്തർപ്രദേശിലും ദലിതുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണ്. ചിലർ ചെയ്ത പ്രവർത്തികൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു,
വെറുപ്പിന്റെ തത്വശാസ്ത്രം പിന്തുടരുന്നവർ കൊല്ലാനും കൊല്ലപ്പെടാനും ഇഷ്ടപ്പെടുന്നവരാണ്. നമ്മൾ ജീവിതത്തെ സ്നേഹിക്കുമ്പോൾ അവർ ഹത്യയെ സ്നേഹിക്കുന്നു. ജർമനിയിൽ അവർക്ക് അഭയവും ഭക്ഷണവും നൽകിയ ക്രിസ്ത്യൻ പുരോഹിതനെയാണ് കൊന്നത്. ഇങ്ങനെ മാറ്റാരും ചെയ്യില്ലെന്നും തൊഗാഡിയ ആരോപിച്ചു.