ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് സുപ്രീം കോടതി നിരാകരിച്ചതില്‍ പരക്കെ അമര്‍ഷം

04:17pm 25//6/2016

– പി. പി. ചെറിയാന്‍
unnamed (1)
ആവശ്യമായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ഏകദേശം 4.3 മില്യണ്‍ കുടിയേറ്റക്കാരുടെ ഭാവി അനിശ്ചിതത്വത്തി ലാക്കി സുപ്രീം കോടതി ജൂണ്‍ 23 ന് സ്വീകരിച്ച നടപടിയില്‍ പരക്കെ അമര്‍ഷവും നിരാശയും.

സുപ്രീം കോടതി എട്ട് ജഡ്ജിമാരുടെ പാനലില്‍ നാല് പേര്‍ ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിന് നിയമ സാധുത നല്‍കണമെന്ന് വിധിയെഴുതിയപ്പോള്‍ നാലു പേര്‍ ഇതിനെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുകയായിരുന്നു. ഇതോടെ ഫലത്തില്‍ ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കാനാകാത്ത അവസ്ഥയിലായി. സൗത്ത് ഏഷ്യയില്‍ നിന്നുളള ആയിരങ്ങള്‍ ഉള്‍പ്പെടെ 4.3 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ നാടുവിടേണ്ട സാഹചര്യം തികച്ചും നിരാശാ ജനകമാണെന്ന് സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2014 നവംബറിലാണ് ഒബാമ എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയത്. 2012 ല്‍ ഒബാമ ഗവണ്‍മെന്റ് അംഗീകരിച്ചു നടപ്പാക്കിയ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍ പ്രോഗ്രാമിന്റെ (DACA) തുടര്‍ച്ചയായിരുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ്. ഈ ഉത്തരവിന്റെ കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നതില്‍ പത്താമത്തെ സ്ഥാനമായിരുന്നു ഇന്ത്യയുടേത്. 23,000 ഇന്ത്യന്‍ പാക്കിസ്ഥാന്‍ യുവജനങ്ങള്‍ക്കാണ് ഡിഎസിഎ പ്രയോജനം ലഭിക്കുവാന്‍ അര്‍ഹതയുണ്ടായിരുന്നതും എന്നാല്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുകയായിരുന്നുവെങ്കില്‍ 200,000 ഇന്ത്യന്‍– പാക്കിസ്ഥാന്‍ യുവജനങ്ങള്‍ക്ക് അമേരിക്കയില്‍ നിയമാനുസൃതമായി താമസിക്കുവാന്‍ കഴിയുമായിരുന്നു. ടെക്‌സാസ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ നല്‍കിയ അപ്പീലിലായിരുന്നു സുപ്രീം കോടതി വിധി.