10:24 AM 03/08/2016
മുംബൈ: കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 22 പേരെ കാണാതായി. മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലമാണ് തകര്‍ന്നത്. പാലത്തിന്‍െറ 80 ശതമാനത്തോളം ഭാഗം ഒലിച്ച് പോയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു അപകടം. രണ്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളടക്കം നിരവധി വാഹനങ്ങള്‍ ഒഴുകി പോയതായും റിപ്പോര്‍ട്ടുണ്ട്. പാലം തകർന്നതറിയാതെ ഇതു വഴി വന്ന മറ്റു വാഹനങ്ങളും നദിയിൽ വീണിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള പഴയ പാലമാണ് തകര്‍ന്നത്. ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച പാലമാണിത്. പഴയ പാലം തകര്‍ന്ന ഉടന്‍ തന്നെ പുതിയ പാലത്തിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. എന്നാൽ ഇപ്പോൾ അത് പുനസ്ഥാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാഫിസിന്‍െറ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.