ന്യൂഡൽഹി: കശ്മീരിലെ അതിർത്തിയിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചതായി റിപ്പോർട്ട്. നൗഷീരയിലെ കൽസ്യാൻ മേഖലയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് വെടിവെപ്പുണ്ടായത്. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്ത പാക് സൈനികർക്കുനേരെ ഇന്ത്യൻ സേനയും തിരിച്ചടിച്ചു.
വെടിവെപ്പിൽ എന്തെങ്കിലും നാശനഷ്ടമുണ്ടായതായി വ്യക്തമല്ല. കഴിഞ്ഞ ദിവസം അതിർത്തിയിൽ ഏഴു സ്ഥലങ്ങളിൽ പാക് വെടിവെപ്പുണ്ടായിരുന്നു. അതേസമയം ബാരമുല്ലയിലെ വെടിവെപ്പിൽ ബി.എസ്.എഫ് കോൺസ്റ്റബിൾ മരിച്ചത് ഭീകരരുടെ വെടിയേറ്റാണോ അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. 90 മിനിറ്റോളം നീണ്ട വെടിവെപ്പിനുശേഷം പരിശോധന നടത്തിയെങ്കിലും മേഖലയിൽ ഭീകരരെ കണ്ടെത്താനായില്ല.
അതിനിടെ ജമ്മു കശ്മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിെൻറ സന്ദർശനം തുടരുകയാണ്. ഇന്നലെ ലഡാക് സന്ദർശിച്ച മന്ത്രി ഇന്ന് കാർഗിലിലേക്ക് പോകും. അതേസമയം ഇന്ത്യയുമായി ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് പാക് ഹൈകമീഷണർ അബ്ദുൽ ബാസിത് രംഗത്തെത്തിയിട്ടുണ്ട്.