04:25 pm 29/08/2016
ശ്രീനഗര്‍: കശ്മീർ താഴ്വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും നിരോധനാജ്ഞ പിൻവലിച്ചു. പുൽവാമ ജില്ലയിലും ശ്രീനഗറിലെ ചില പ്രദേശങ്ങളിലും മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുന്നത്. കശ്മീർ താഴ്വരയിലുണ്ടായ സംഘർഷത്തിന് അയവ്വന്നതോടെയാണ് ജമ്മുകശ്മീർ സർക്കാർ കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്.
ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 52 ദിവസം നീണ്ടുനിന്ന കശ്മീർ താഴ്വര കണ്ട ഏറ്റവും വലിയ നിരോധനാജ്ഞയാണ് ഇതോട് കൂടി അവസാനിക്കുന്നത്.
കശ്മീര്‍ താഴ്വരക്ക് നിരോധനാജ്ഞ വരുത്തിവെച്ചത് 6400 കോടി രൂപയുടെ വരുമാനനഷ്ടമായിരുന്നു. ജൂലൈ ഒമ്പതിനാണ് താഴ്വരയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കര്‍ഫ്യൂ, സമരാഹ്വാനം എന്നിവമൂലം ജനജീവിതം സ്തംഭിച്ചത് സാമ്പത്തിക വ്യവസ്ഥിതിക്ക് വന്‍ തിരിച്ചടിയായി. കശ്മീരിന്‍റെ നട്ടെല്ലായ വിനോദസഞ്ചാര മേഖല കഴിഞ്ഞ കുറേ നാളായി നിശ്ചലാവസ്ഥയിലാണ്.
52 ദിവസത്തിനിടക്ക് സുരക്ഷ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെടുകയും 11,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.