കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ്; കെ.എസ്.ആര്‍.ടി.സി ഉച്ചക്ക് ഓടിത്തുടങ്ങും

09:18 am 09/9 /2016
images (5)
ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടകയില്‍ കര്‍ഷക ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷക-കന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്‍െറ പരോക്ഷ പിന്തുണയുമുണ്ട്.

ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അവധി നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കേരള ആര്‍.ടി.സിയുടെ പകല്‍ സര്‍വിസുകളും തടസപ്പെടും. ഓണം-പെരുന്നാള്‍ കണക്കിലെടുത്ത് വൈകിയാണെങ്കിലും പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമിക്കുമെന്ന് കേരള ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.

കര്‍ണാടകയില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച ഉച്ച വരെ ബംഗളൂരുവിലേക്കുള്ള സര്‍വിസുകള്‍ നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. രാവിലെ ഏഴ്, ഏഴര, എട്ട് എന്നീ സമയങ്ങളിലെ സര്‍വിസുകളാണ് റദ്ദാക്കിയത്. എന്നാല്‍, ഉച്ചക്ക് ഒന്നര മുതല്‍ സര്‍വിസുകള്‍ ഓടിത്തുടങ്ങും. വ്യാഴാഴ്ച രാത്രി ട്രിപ് നടത്തേണ്ട എല്ലാ സര്‍വിസുകളും വൈകീട്ട് നാലു മുതല്‍ ഓടിത്തുടങ്ങി. 11 സര്‍വിസുകളാണ് വ്യാഴാഴ്ച ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.

നാല് അധിക സര്‍വിസുകള്‍ ഉള്‍പ്പെടെയാണിത്. രാത്രി ഒമ്പതരക്കും പത്തിനും പോകേണ്ട ബസുകള്‍ ഒമ്പതിനകം പുറപ്പെട്ടു. വെള്ളിയാഴ്ചത്തെ മൂന്ന് സര്‍വിസുകള്‍ റദ്ദാക്കിയതിനാല്‍ പുറപ്പെട്ട ബസുകളില്‍ നല്ല തിരക്കായിരുന്നു. ഈ ബസുകള്‍ വെള്ളിയാഴ്ച പകല്‍ ബംഗളൂരുവില്‍ തങ്ങിയ ശേഷം രാത്രിയാണ് തിരിച്ച് പുറപ്പെടുക.