07:29 am 4/6/2017
കാബൂൾ: കാബൂളിൽ പ്രതിഷേധ റാലിക്കുനേർക്കുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടയാളുടെ സംസ്കാര ചടങ്ങിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. സ്ഫോടനത്തിൽ 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെനറ്ററുടെ മകന്റെ ശവസംസ്കാര ചടങ്ങിനിടെയായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവസ്ഥലത്ത് മൂന്നു സ്ഫോടനങ്ങളാണ് ഉണ്ടായത്. പ്രദേശത്ത് മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നതായി പ്രാദേശിക വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച നടന്ന പോലീസ് വെടിവയ്പിൽ അഞ്ചു പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തൊണ്ണൂറോളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടന്നത്. സർക്കാരിനും താലിബാനും എതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.