09:06 PM 26/09/2016
ന്യൂയോർക്ക്: പാകിസ്താനെതിരെ രൂക്ഷ വിമർശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു.എൻ പൊതുസഭയിൽ. ചില രാജ്യങ്ങൾ ഭീകരത വളർത്തുകയും വിൽക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങൾക്ക് ലോകത്ത് സ്ഥാനമുണ്ടാകരുതെന്നും സുഷമ പറഞ്ഞു. ഭീകരത മനുഷ്യാവകാശ ലംഘനമാണ്. സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാവില്ല. ദാരിദ്ര്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സുഷമ യു.എന്നിൽ വ്യക്തമാക്കി.ലിംഗ സമത്വവും അവസര സമത്വവും ഉറപ്പ് വരുത്തും.
പ്രതീക്ഷിച്ച് പോലെ പ്രസംഗത്തിന്റെ മുഖ്യഭാഗം ഭീകരതയും ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താനുമായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ സുഷമ കശ്മീര്‍ എന്ന സ്വപ്നം പാകിസ്താന്‍ ഉപേക്ഷിക്കണമെന്നും പറഞ്ഞു. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അതിനെ ആർക്കും വേർപ്പെടുത്താൻ കഴിയില്ലെന്നും സുഷമ ചൂണ്ടിക്കാട്ടി. കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് യു.എന്നില്‍ പ്രസംഗിച്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ബലൂചിസ്താനെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് സുഷമ ചോദിച്ചു.
യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെയും താല്‍കാലികാംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ യാഥാര്‍ത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ യു.എന്‍ തയ്യാറാവണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.