കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; മല്‍സര രംഗത്ത് 454 പേര്‍

02.17 AM 29/10/2016
Kuwait_760x400
കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 15-വനിതകള്‍ അടക്കം 454 പേര്‍ മല്‍സര രംഗത്ത്. അടുത്ത മാസം 26-നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നവംമ്പര്‍ 19 വരെയാണ്. മുന്‍ സ്പീക്കറും, മുന്‍ മന്ത്രിമാരടക്കമുള്ള പ്രമുഖരും മല്‍സര രംഗത്തുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായിരിക്കുന്നത്.
454 മല്‍സരാര്‍ത്ഥികളാണ് രംഗത്തുള്ളത് ഇതില്‍ 15 വനിതകളുമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റിലെ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനീം,മൂന്ന് മുന്‍ മന്ത്രിമാര്‍ കൂടാതെ,പതിവില്‍ നിന്നും വ്യത്യസ്തമായി രാജ കുടുംബാംഗത്തില്‍ നിന്നുള്ള ഷേഖ് മാലിക് അല്‍ ഹമൂദ് അല്‍ സബ അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നു.അഞ്ച് മണ്ഡലങ്ങളില്‍ നിന്ന് 50 അംഗ പാര്‍ലമെന്റിലേക്കാണ് അടുത്ത മാസം 26-ന് തെരഞ്ഞെടുപ്പ്.
വോട്ടിംഗ് സമ്പ്രദായത്തില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച്, 201-2013ലെ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌ക്കരിച്ച പ്രമുഖ പ്രതിപക്ഷത്തെ പോപ്പുലര്‍ ആക്ഷന്‍ മൂവ്‌മെന്റ് ഒഴികെയുള്ള എല്ലാ വിഭാഗവും മല്‍സര രംഗത്തുണ്ട്.ഇത് ശക്തമായ പോരാട്ടമാകും കാഴ്ച വയക്കുമെന്ന് വിലയിരുത്തുന്നു.നാല് വര്‍ഷമാണ് പാര്‍ലമെന്റ് കാലാവധി. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ ഒരു സഭയക്കും കാലാവധി പൂര്‍ത്തികരിക്കാനായിട്ടില്ല.
പാര്‍ലമെന്റ് അംഗങ്ങളും സര്‍ക്കാറും തമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 14-മത് പാര്‍ലമെന്റ് ഈ മാസം 16-നായിരുന്നു മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബ പിരിച്ച് വിട്ടത്. തുടര്‍ന്ന്, പിറ്റേന്ന് കൂടിയ മന്ത്രിസഭ യോഗം അടുത്ത മാസം 26-ന് പെതുതെരഞ്ഞെടുപ്പിനുള്ള നിര്‍ദേശം അമീറീന് സമര്‍പ്പിക്കുകയായിരുന്നു.