ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാനില്‍ പിടിയിലായ കുൽഭൂഷൻ ജാദവിന്റെ വധ ശിക്ഷയ്ക്ക് സ്റ്റേ. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹേഗ് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് കത്ത് കൈമാറി.
സ്റ്റേ ആവശ്യപ്പെട്ട് ഇന്ത്യ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. പാക് സൈനിക കോടതിയാണ് കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ചത്.
ഇന്ത്യൻ നാവികസേനയിൽനിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷൺ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാക് നടപടി കൊലപാതകശ്രമമാണെന്ന് ഇന്ത്യ വിമർശിച്ചു. കഴിഞ്ഞവർഷം മാർച്ചിൽ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിൽനിന്നുമാണ് ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്.