09:22 am 21/9/2016
കിന്‍ഹാസ: കോംഗോയില്‍ തെരഞ്ഞെടുപ്പ് നീട്ടാനുള്ള ശ്രമത്തിനെതിരെ നടന്ന പ്രതിഷേധം അക്രമസാക്തമായി. പൊലീസും സമരക്കാരുമായി നടന്ന ഏറ്റുമുട്ടലില്‍ 45 പേര്‍ മരിച്ചു. ഏകാധിപതിയാകാനുള്ള ശ്രമമാണ് പ്രസിഡന്‍റ് ജോസഫ് കബിലയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു
നവംബറില്‍ നടക്കേണ്ട പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷം തെരുവിലിറങ്ങിയത്. മറ്റ് ആഫ്രിക്കന്‍രാജ്യങ്ങളിലേത് പോലെ ഏകധിപത്യ ഭരണം കോംഗോയിലും കൊണ്ടുവരാനുളേള ശ്രമമാണ് പ്രസിഡന്‍റ് ജോസഫി കപിലയുടേതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
സമരക്കാരും പൊലിസും തമ്മില്‍പലയിടത്തും ഏറ്റമുട്ടലുണ്ടായി. 35 ലേറെ സമരക്കാരും ഏതാനും പൊലീസുകാരും മരിച്ചു. പല പ്രദേശങ്ങളിലും ഇപ്പോഴും പ്രക്ഷോഭം തുടരുകയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടകള്‍ അറിയിച്ചു. പ്രതിപക്ഷ പ്രക്ഷോഭം അനാവശ്യമാണെന്നാണ് ഭരണകക്ഷികളുടെ വാദം. അധികാരത്തില്‍ തുടരാനുള്ള ഒരു ശ്രമവും ജോസഫ് കപിലയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് സഖ്യകക്ഷികള്‍വ്യക്തമാക്കി.
വരുന്ന ഡിംസബറോടെ കപിലയുടെ കാലവധി അവസാനിക്കും. കോംഗോ ഭരണഘടന പ്രകാരം കപിലക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഈ പശ്ചാത്തലത്തില്‍ അധികാരത്തില്‍ തുടരാനായി മനപൂര്‍വം തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 1960ല്‍ ബെല്‍ജിയത്തില്‍നിന്ന് സ്വാതന്ത്ര്യം കിട്ടിയ ശേഷം കോംഗോയിലെ ഭരണ കൈമാറ്റം മിക്കപ്പോഴും വലിയ പ്രക്ഷോഭങ്ങള്‍ക്കും ഏറ്റമുട്ടലുകള്‍ക്കും കാരണമായിട്ടുണ്ട്.