കോച്ചിനെ തെരഞ്ഞെടുത്ത് ആഴ്ച ഒന്നായിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദങ്ങള്‍ അടങ്ങുന്നില്ല.

01:08pm 30/6/2016
download (4)

കൊല്‍ക്കത്ത: അഭിമുഖം നടത്തി അനില്‍ കുംബ്‌ളെയെ മുഖ്യ കോച്ചായി തെരഞ്ഞെടുത്ത ഉപദേശകസമിതിയിലെ അംഗവും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കാരണമാണ് താന്‍ കോച്ചാവാതെ പോയതെന്ന് പഴയ ക്യാപ്റ്റനും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രി ആരോപണമുയര്‍ത്തിയിരുന്നു. ശാസ്ത്രിക്ക് ചൂടന്‍ മറുപടിയുമായി ഗാംഗുലി കച്ചമുറുക്കിയതോടെ സംഭവം പിടിവിട്ട മട്ടിലായിരിക്കുകയാണ്.

‘ഞാനാണ് കോച്ചാകാന്‍ അനുവദിക്കാതിരുന്നതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതെങ്കില്‍ രവി ശാസ്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് വസിക്കുന്നതെ്ന്നു പറയേണ്ടിവരും’ ചാനലുകള്‍ ശാസ്ത്രിയുടെ ആരോപണങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനു പിന്നാലെ ഗാംഗുലി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘കോച്ചിനെ തെരഞ്ഞെടുക്കുന്ന അഭിമുഖത്തില്‍ ഞാന്‍ പങ്കെടുത്തില്‌ളെന്നാണ് ശാസ്ത്രി ആരോപിക്കുന്നത്. എന്നാല്‍, ബാങ്കോക്കില്‍ വിനോദയാത്രക്കുപോയ ശാസ്ത്രി അവിടെയിരുന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ തന്റെ പ്രസന്‍േറഷന്‍ അവതരിപ്പിക്കുകയായിരുന്നു. ബി.സി.സി.ഐയുടെ ഭാഗമെന്ന നിലയില്‍ ഞാന്‍ എപ്പോഴും എത്താവുന്നിടത്തുണ്ടായിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ അന്നേദിവസം എനിക്ക് സുപ്രധാനമായ ഒരു യോഗമുണ്ടായിരുന്നു. അത് നേരത്തെ അറിയിച്ചിരുന്നതുമാണ്. വൈകുന്നേരം യോഗ ശേഷം കൂടിക്കാഴ്ചയില്‍ ചേരുകയും ചെയ്തിരുന്നു. കോച്ചിന്‍േറതുപോലെ ഉത്തരവാദിത്തമുള്ള പദവിക്കത്തെുന്നവര്‍ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട സമിതിക്കുമുമ്പാകെ ഹാജരാകേണ്ടത് നിര്‍ബന്ധമാണ്. 10 വര്‍ഷം മുമ്പ് ഞാനിരുന്ന അതേ സ്ഥാനത്തിരുന്നയാളാണ് ശാസ്ത്രി. അദ്ദേഹം കാര്യങ്ങളറിയാത്ത ഒരാളല്ല’ ഗാംഗുലി ആഞ്ഞടിച്ചു. ഗാംഗുലിക്കു പുറമെ സചിന്‍ ടെണ്ടുല്‍കര്‍, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയാണ് കോച്ചിനെ തെരഞ്ഞെടുത്തത്.

ശാസ്ത്രിയുടെ ആരോപണങ്ങള്‍ പത്രങ്ങളിലൂടെ അറിഞ്ഞപ്പോള്‍ അവഗണിക്കുകയാണ് ചെയ്തതെന്നും ചാനലുകളിലൂടെ വീണ്ടും ഉയര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. ശാസ്ത്രിയുടെ പരാമര്‍ശങ്ങളില്‍ അതിയായ ദു$ഖമുണ്ടെന്നും അദ്ദേഹം കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. അതേസമയം, താനോ ശാസ്ത്രിയോ എന്നതല്ല ഇന്ത്യന്‍ ടീമാണ് പ്രധാനമെന്നായിരുന്നു കോച്ചായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ കുംബ്‌ളെയുടെ പ്രതികരണം. കോച്ചായി തെരഞ്ഞെടുക്കപ്പെട്ടയുടന്‍ താന്‍ ശാസ്ത്രിയെയാണ് വിളിച്ചതെന്നും അദ്ദേഹം ഇന്ത്യന്‍ ടീമിനെ അണിയിച്ചൊരുക്കിയത് മികച്ച രീതിയിലായിരുന്നെന്നും കുംബ്‌ളെ കൂട്ടിച്ചേര്‍ത്തു.