കോപ ഫുട്ബാള്‍ കിരീടം ചിലിക്ക്

09:34AM 27/06/2016
download (1)
ന്യൂയോര്‍ക്: കോപ അമേരിക്ക ശതാബ്ദി ഫുട്ബാള്‍ കിരീടം ചിലിക്ക്. ഷൂട്ട്ഔട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അര്‍ജന്റീനയെ തകര്‍ത്തത്. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാള്‍സ് അരാന്‍ഗ്യുസ്, ജീന്‍ ബിയാസോര്‍, ഫ്രാന്‍സിസ്‌കോ സില്‍വ എന്നിവര്‍ ഗോളുകള്‍ നേടി. ജാവിയര്‍ മസ്ച്യുരാനോ, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് ഗോളുകള്‍ നേടിയ അര്‍ജന്റീനിയന്‍ താരങ്ങള്‍.

ഷൂട്ട്ഔട്ടില്‍ ആദ്യ ക്വിക്ക് എടുത്ത അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസി ഗോള്‍ പാഴാക്കി. നിശ്ചിത സമയത്തും അധിക സമയത്തും അര്‍ജന്റീനയും ചിലിയും ഗോള്‍ അടിക്കാത്തതോടെയാണ് മത്സരം ഷൂട്ട്ഔട്ടിലേക്ക് കടന്നത്.

കഴിഞ്ഞ കോപ അമേരിക്ക ഫുട്ബാള്‍ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണയും കണ്ടത്. ഷൂട്ട്ഔട്ടില്‍ കലാശിച്ച കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ചിലി തകര്‍ത്തത്. ബ്രസീലിന് ശേഷം രണ്ടാം തവണ കോപ അമേരിക്ക കിരീടം നേടിയ ടീമെന്ന റെക്കോര്‍ഡ് ചിലി സ്വന്തമാക്കി. 23 വര്‍ഷത്തിന് ശേഷവും കോപ അമേരിക്കയില്‍ മുത്തമിടാന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനക്ക് കഴിഞ്ഞില്ല എന്നതാണ് ദുഃഖകരം.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളിലെ മിക്ക താരങ്ങളും മഞ്ഞ കാര്‍ഡ് കണ്ടു. ആദ്യ പകുതിയില്‍ ആറ് മഞ്ഞ കാര്‍ഡും രണ്ട് ചുവപ്പ് കാര്‍ഡും രണ്ടാം പകുതിയില്‍ രണ്ട് മഞ്ഞ കാര്‍ഡും അധിക സമയത്ത് ഒരു മഞ്ഞ കാര്‍ഡും പിറന്നു.

രണ്ട് മഞ്ഞ കാര്‍ഡുകള്‍ ലഭിച്ച അര്‍ജന്റീനയുടെ മാര്‍കോ റോജോയും ചിലിയുടെ മാര്‍സിലോ ഡയസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ആദ്യ പകുതിയില്‍ 16ാം മിനിട്ടിലും 28ാം മിനിട്ടിലുമാണ് മാര്‍സിലോ ഡയസിന് മഞ്ഞ കാര്‍ഡ് ലഭിച്ചത്. 43ാം മിനിട്ടിലാണ് ചിലിയുടെ മാര്‍സിലോ ഡയസിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്. തുടര്‍ന്ന് ഇരുടീമുകളും പത്തു പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ചിലിയന്‍ താരങ്ങളായ അര്‍തുറോ വിഡല്‍ 37ാം മിനിട്ടിലും ജീന്‍ ബിയാസോര്‍ 52ാം മിനിട്ടിലും ചാള്‍സ് അരാന്‍ഗ്യുസ് 69 മിനിട്ടിലും മഞ്ഞ കാര്‍ഡ് കണ്ടു. അര്‍ജന്റീനിയന്‍ ടീമില്‍ 37ാം മിനിട്ടില്‍ ജാവിയര്‍ മസ്ച്യുരാനോക്കും 40ാം മിനിട്ടില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിക്കും എക്‌സ്ട്രാ ടൈമില്‍ 94ാം മിനിട്ടില്‍ മറ്റിയാസ് റാനവിറ്ററിനും മഞ്ഞ കാര്‍ഡ് ലഭിച്ചു.