ഗുജറാത്ത് ഇന്ത്യയില്‍ അല്ലേ’ :സുപ്രീംകോടതി

download

01/02/2016

ന്യൂഡല്‍ഹി: ഒരു രാഷ്ട്രത്തിന് മൊത്തമായാണ് ദേശീയ ഭക്ഷ്യസുരക്ഷ നിയമവും തൊഴിലുറപ്പ് പദ്ധതികളും പാസാക്കുന്നത്. ഇത് നടപ്പിലാക്കാതിരിക്കാന്‍ ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ എന്നും കോടതി ചോദ്യം ഉന്നയിച്ചു. വരള്‍ച്ച പ്രദേശങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

പാര്‍ലമെന്റ് പാസാക്കിയ നയങ്ങളെ അംഗീകരിക്കാതെ ഗുജറാത്ത് ഇന്ത്യയില്‍ നിന്ന് മോചനത്തിനാണോ ശ്രമിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ഈ വിഷയത്തില്‍ പാര്‍ലമെന്റ് എന്താണ് ചെയ്യുന്നത്. ഇത്തരത്തിലാണെങ്കില്‍ സി.ആര്‍.പി.സി, ഐ.പി.സി, തെളിവ് നിയമം അടക്കം രാജ്യത്തെ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമങ്ങളും ഗുജറാത്ത് നടപ്പിലാക്കില്ലല്ലോ എന്നും ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിന്റെ ബെഞ്ച് ചോദിച്ചു.

വളര്‍ച്ച ബാധിത പ്രദേശങ്ങളില്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷ, തൊഴില്‍ ഉറപ്പ്, ഉച്ചഭക്ഷണ പദ്ധതികളുടെ അവസ്ഥ വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഫെബ്രുവരി 10നകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

പാര്‍ലമെന്റ് പാസാക്കിയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കാത്ത ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഹരിയാന, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ക്കെതിരെ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സ്വരാജ് അഭിയാന്‍ എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.