ചൈനയുടെ പുതിയ റോക്കറ്റ് സേനയുടെ അഭ്യാസപ്രകടനം അയല്‍രാജ്യങ്ങളെ സമ്മര്‍ദത്തിലാഴ്ത്തി.

08:49 am 7/2/2017
images (9)
ബെയ്ജിങ്: ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെ സമ്മര്‍ദത്തിലാഴ്ത്തി ചൈന പുതുതായി രൂപംനല്‍കിയ റോക്കറ്റ് സേനയുടെ അഭ്യാസപ്രകടനം. ചൈനയുടെ ഏറ്റവും നൂതനമായ ഡി.എഫ്-16 (ഡോങ്ഫെങ്) ബാലിസ്റ്റിക് മിസൈലുകളടക്കം സൈനികാഭ്യാസത്തിനിടെ പരീക്ഷിച്ചതായി ദേശീയ മാധ്യമമായ ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.
സൈനികാഭ്യാസത്തിന്‍െറ വിഡിയോ ചിത്രങ്ങളും രാജ്യത്തെ പ്രമുഖ ചാനലുകള്‍ പുറത്തുവിട്ടു. 1000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ളതാണ് ഡി.എഫ്-16 മിസൈലുകള്‍. ഇവയുടെ പരീക്ഷണം ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന അമേരിക്കക്കുകൂടിയുള്ള മുന്നറിയിപ്പാണ് ഈ അഭ്യാസമെന്നും വിലയിരുത്തപ്പെടുന്നു.

2016 ജനുവരി ഒന്നിനാണ് ആണവായുധമടക്കം, മിസൈല്‍ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനായി റോക്കറ്റ് ഫോഴ്സ് എന്ന പേരില്‍ പ്രത്യേക സേനക്ക് രൂപംനല്‍കിയത്. റോക്കറ്റ് സേന നിലവില്‍ വന്നതിനുശേഷം രാജ്യം നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സൈനികാഭ്യാസമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി ഹ്രസ്വദൂര മിസൈലുകളും ഇവിടെ പരീക്ഷിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൃത്രിമോപഗ്രഹങ്ങളുടെ പ്രവര്‍ത്തനം റോക്കറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നതുള്‍പ്പെടെയുള്ള അഭ്യാസങ്ങളുടെ ദൃശ്യങ്ങളും ചൈനീസ് മാധ്യമങ്ങളില്‍ വന്നു.

രണ്ടു തരം ഡി.എഫ്-16 മിസൈലുകള്‍ ചൈന പരീക്ഷിച്ചു. ഇത് മൂന്നാം തവണയാണ് ചൈന ഈ മിസൈലുകളുടെ പരീക്ഷണം നടത്തുന്നത്. 2015 സെപ്റ്റംബറിലായിരുന്നു ആദ്യം. കഴിഞ്ഞ ജൂലൈയിലും മിസൈല്‍ പരീക്ഷണം നടത്തി. ഈ മിസൈലിന്‍െറ സവിശേഷതകളെക്കുറിച്ച് അധികൃതര്‍ കാര്യമായൊന്നും പുറത്തുവിട്ടിട്ടില്ല. പൂര്‍വേഷ്യയില്‍ ഫിലിപ്പീന്‍സ്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികസാന്നിധ്യത്തെ മുഴുവന്‍ തകര്‍ക്കാന്‍ പര്യാപ്തമാണ് ഇതെന്നാണ് കരുതുന്നത്.
അമേരിക്കയില്‍ ട്രംപ് അധികാരത്തിലത്തെിയ ശേഷം ചൈന നടത്തുന്ന തന്ത്രപ്രധാന നീക്കം കൂടിയാണിത്. നേരത്തെ, ട്രംപ് തായ്വാന്‍ പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ചതില്‍ ചൈന അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തായ്വാന്‍ തീരം ലക്ഷ്യമാക്കി മിസൈല്‍ പരീക്ഷണവും നടത്തി.