ചോക്കലേറ്റില്‍ പ്‌ളാസ്റ്റിക് എന്ന കണ്ടെത്തി മാര്‍സ്, സ്‌നിക്കേഴ്‌സ് വിപണിയില്‍ നിന്ന് പിന്‍വലിച്ചു

10:29am
25/2/2016
images (6)

ദുബൈ: അമേരിക്കന്‍ ചോക്കലേറ്റ് നിര്‍മാതാക്കളായ മാര്‍സിന്റെ മാര്‍സ്, സ്‌നിക്കേഴ്‌സ് ചോക്കലേറ്റ് ബ്രാന്‍ഡുകളുടെ ചില ബാച്ചുകള്‍ ഗള്‍ഫ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചു. ജര്‍മനിയില്‍ ഉപഭോക്താവ് വാങ്ങിയ സ്‌നിക്കേഴ്‌സ് ചോക്കലേറ്റില്‍ പ്‌ളാസ്റ്റിക്കിന്റെ അംശം കണ്ടത്തെിയതിനെ തുടര്‍ന്നാണ് 55 രാജ്യങ്ങളില്‍ ഉല്‍പന്നം പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നെല്ലാം രണ്ട് ചോക്കലേറ്റും പിന്‍വലിച്ചിട്ടുണ്ട്.
നെതര്‍ലാന്റ്‌സില്‍ ഉല്‍പാദിപ്പിച്ച ചോക്കലേറ്റിലാണ് ചുവന്ന പ്‌ളാസ്റ്റിക് കഷ്ണം കണ്ടത്തെിയതെന്ന് കമ്പനി അറിയിച്ചു. പൊതുജനാരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നെതര്‍ലാന്റ്‌സിലെ വെഗലില്‍ ഉല്‍പാദിപ്പിച്ച ഇനി പറയുന്ന ചോക്കലേറ്റുകള്‍ക്കാണ് നിരോധം. ബ്രാക്കറ്റില്‍ കാലാവധി അവസാനിക്കുന്ന തിയതി. സ്‌നിക്കേഴ്‌സ് മിനിയേച്ചേഴ്‌സ്- 150 ഗ്രാം (2016 ഡിസംബര്‍ നാല്, 2017 ജനുവരി എട്ട്), മാര്‍സ് മിനിസ്- 144 ഗ്രാം (2016 ഡിസംബര്‍ 11, 2017 ജനുവരി എട്ട്), മാര്‍സ് മിനിസ് 270 ഗ്രാം (2016 ഡിസംബര്‍ 11, 2017 ജനുവരി എട്ട്), മാര്‍സ് മിനിയേചേഴ്‌സ്- 150 ഗ്രാം (2016 ഡിസംബര്‍ നാല്, 2017 ജനുവരി ഒന്ന്), ബെസ്റ്റ് ഓഫ് ഔവര്‍ മിനിസ് 710 ഗ്രാം (2016 സെപ്റ്റംബര്‍ 11, 2016 നവംബര്‍ 13), ബെസ്റ്റ് ഓഫ് ഔവര്‍ മിനിസ് 500 ഗ്രാം (2016 സെപ്റ്റംബര്‍ നാല്, 2016 നവംബര്‍ 13).
ഈ ഉല്‍പന്നങ്ങള്‍ കൈവശമുള്ളവര്‍ കഴിക്കാന്‍ പാടില്ല. മറ്റ് രാജ്യങ്ങളില്‍ ഉല്‍പാദിപ്പിച്ച ഇതേ ഉല്‍പന്നങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് info@marsme.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.
ലോകത്തിലെ ഏറ്റവും വലിയ ചോക്കലേറ്റ് നിര്‍മാതാക്കളില്‍ ഒന്നാണ് മാര്‍സ്. ഗ്യാലക്‌സി, സ്‌നിക്കേഴ്‌സ്, ബൗണ്ടി തുടങ്ങി 29ഓളം ബ്രാന്‍ഡുകളിലാണ് മാര്‍സ് ചോക്കലേറ്റുകള്‍ വിപണിയിലുള്ളത്.