ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും തീവ്രപരിചരണ വിദഗ്ധർ ചികിത്സയ്ക്ക് മേൽനോട്ടം വഹിയ്ക്കുന്നുണ്ടെന്നും അപ്പോളോ ആശുപത്രി വ്യക്തമാക്കി. ശ്വാസകോശത്തിലെ തടസ്സം നീക്കാനും അണുബാധയ്ക്കും മരുന്നുകൾ തുടരുകയാണ്.
അതേസമയം, പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ, എംഡിഎംകെ നേതാവ് വൈകോഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി. ജയലളിത പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടെയെന്ന് ആശംസിയ്ക്കുന്നതായി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധിയും ട്വിറ്റർ വഴി ജയലളിതയ്ക്ക് രോഗശാന്തി നേർന്നു.
എന്നാൽ ജയലളിത ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ വകുപ്പുമാറ്റമുൾപ്പടെയുള്ള നടപടികളെടുക്കുന്ന കാര്യത്തിൽ എഐഎഡിഎംകെയിൽ സമവായമായില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ചെന്നൈയിൽ ഇന്നും തുടരും.