ജിഷയുടെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുത്തു

11:40am 28/06/2016
images (2)
പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ് ലാമിനെ പെരുമ്പാവൂരിലെ കൊലപാതകം നടന്ന വീട്ടിലും വാടകക്ക് താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചു തെളിവെടുത്തു. രാവിലെ ആലുവ പൊലീസ് ക്ലബില്‍ നിന്നാണ് അമീറിനെ കുറുപ്പുംപടി കനാൽകരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വൻ പൊലീസ് സുരക്ഷയിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി.

പ്രതിയെ രാവിലെ 6.25ഓടെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കുറുപ്പുംപടി കനാൽകരയിലെത്തിച്ച പൊലീസ് വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലാ‍യ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തുമാണ് തെളിവെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ജിഷയുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ ലോഡ്ജിലെത്തിച്ചു. ഈ സമയത്ത് പ്രദേശവാസികൾ പൊലീസ് വാഹനത്തിന് പുറത്ത് തടിച്ച് കൂടിയതോടെ പ്രതിയെ മുറിയിലെത്തിക്കാെത മടങ്ങുകയായിരുന്നു. തുടർന്ന് കുറുപ്പുംപടിയിലെ ബിവറേജസ് മദ്യവൽപനശാലയിലും ചെരുപ്പ് വാങ്ങിയ കടയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിൽ എത്തിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കുമെന്ന് ഡി.വൈ.എസ്.പി കെ. സുദര്‍ശന്‍ മാധ്യമങ്ങളെ അറിയിച്ചു.

പ്രദേശവാസികളുടെ പ്രതികരണം ഏത് വിധത്തിലാകും എന്ന ആശങ്കയിലാണ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് പുലർച്ചെയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. രാവിലെ ആറു മണിയോടെയാണ് ആലുവ പൊലീസ് ക്ലബിൽ നിന്ന് എട്ടു പൊലീസ് വാഹനങ്ങളുടെ സുരക്ഷയിൽ പ്രതി അമീറുൽ ഇസ് ലാമിനെ കുറുപ്പുംപടിയിലെത്തിച്ചത്.

അതേസമയം, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന മഞ്ഞ ബനിയനും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അന്വേഷണ സംഘത്തിന് കണ്ടെടുക്കാനായിട്ടില്ല. പ്രതി അടിക്കടി മൊഴി മാറ്റുന്ന സാഹചര്യത്തിൽ കേസിന്‍റെ ബലത്തിന് പ്രധാന തെളിവായ ബനിയനും കത്തിയും കണ്ടെടുക്കേണ്ടതുണ്ട്.