ജിഷ കൊലക്കേസ്‌ : ഡി.എന്‍.എ പരിശോധന ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും, ഉന്നത നേതാവിന്റെ മകനും നിരീക്ഷണത്തില്‍

04:59pm 25/5/2016
images (3)
കൊച്ചി: ജിഷ കൊലക്കേസിലെ അന്വേഷണം സംഭവത്തിനു തൊട്ടുപിന്നാലെ ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും. മൃതദേഹത്തില്‍ നിന്ന്‌ അന്നു ശേഖരിച്ച ഡി.എന്‍.എ. പരിശോധിക്കുന്നു.
ജിഷ കൊല്ലപ്പെട്ടതിന്റെ മൂന്നാം നാളാണ്‌ കുറുപ്പംപടിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഓടക്കാലിയിലെ അടച്ചിട്ട മുറിയില്‍ 35 വയസ്‌ തോന്നിക്കുന്ന ബംഗാളി യുവാവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്‌. കുറുപ്പംപടി പോലീസ്‌ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസിന്‌ അനുകൂലമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. പോസ്‌റ്റ്‌മോര്‍ട്ടം വേളയില്‍ മൃതദേഹത്തില്‍ നിന്നു ശേഖരിച്ച സ്രവങ്ങളാണ്‌ ഡി.എന്‍.എ. പരിശോധനയ്‌ക്ക്‌ അയച്ചത്‌.
ജിഷയുമായി സൗഹൃദമുണ്ടായിരുന്ന രാഷ്‌ട്രീയ നേതാവിന്റെ മകനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്‌. ഇയാളുമായി ജിഷയ്‌ക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്നെന്ന്‌ വ്യക്‌തമായ വിവരം ലഭിച്ച നിലയ്‌ക്കാണ്‌ അന്വേഷണം. ജിഷയുടെ സഹപാഠികളായിരുന്ന മൂന്നു നിയമവിദ്യാര്‍ഥികളെ ഡി.എന്‍.എ. പരിശോധനയ്‌ക്കു വിധേയരാക്കാനും തീരുമാനിച്ചു.
ഇവരുടെ പേര്‌ ജിഷയുടെ ഡയറിയില്‍ കണ്ടത്തെിയതിനത്തെുടര്‍ന്നാണിത്‌.
ജിഷയുടെ ജനനേന്ദ്രിയത്തിലെ സ്രവം പരിശോധിച്ചതിന്റെ ഫലം പോലീസിനു കൈമാറിയെന്ന്‌ തിരുവനന്തപുരം റീജണല്‍ കെമിക്കല്‍ ലാബ്‌ ജോയിന്റ്‌ കെമിക്കല്‍ എക്‌സാമിനര്‍ പറഞ്ഞു.
എന്നാല്‍, ഫലം കിട്ടിയിട്ടില്ലെന്നും അതു കോടതി മുഖേനയേ ലഭിക്കൂവെന്നും എ.ഡി.ജി.പി വ്യക്‌തമാക്കി. നേരത്തേ കസ്‌റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയെ പോലീസ്‌ വീണ്ടും ചോദ്യം ചെയ്‌തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ഡി.എന്‍.എ. പരിശോധനയ്‌ക്ക്‌ ഫ്‌ളോട്ടിങ്‌ കാര്‍ഡ്‌ രക്‌തപരിശോധനാ രീതിയും പരിഗണിക്കുന്നുണ്ട്‌. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്‌.ബി.ഐയും മറ്റും രാജ്യാന്തര തലത്തില്‍ സ്വീകരിക്കുന്നത്‌ ഈ രീതിയാണ്‌. വന്‍ പണച്ചെലവുണ്ട്‌ ഇതിന്‌.
സ്‌ട്രിപ്പ്‌ മുഖേന പഞ്ചസാരയുടെ അളവ്‌ പരിശോധിക്കുന്നതു പോലെ ഒരു തുള്ളി രക്‌തമാണ്‌ ഫ്‌ളോട്ടിങ്‌ കാര്‍ഡിലും എടുക്കുക. നാലുമണിക്കൂറിനുള്ളില്‍ ഡി.എന്‍.എ. കണ്ടത്തൊമെന്നതാണ്‌ ഈ രീതി പരീക്ഷിക്കാന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിക്കുന്നത്‌.
ഫ്‌ളോട്ടിങ്‌ കാര്‍ഡ്‌ ഉപയോഗിക്കാന്‍ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണു നിര്‍ദേശിച്ചത്‌. അന്വേഷണസംഘത്തിന്‌ 12 കാര്‍ഡ്‌ കൈമാറിയിട്ടുണ്ട്‌. ഇന്നലെ അന്വേഷണ സംഘത്തിന്റെ അവലോകനയോഗം നടന്നു. പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുമെന്ന്‌ സി.പി.എമ്മുമായി അടുപ്പമുള്ളവര്‍ സൂചിപ്പിച്ചു.