ജിസാറ്റ് 18ന്‍റെ വിക്ഷേപണം വിജയകരം.

09:23 am 6/10/2016
images (1)

ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 18ന്‍റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്ത്യൻ സമയം പുലര്‍ച്ചെ രണ്ടു മണിയോടെ യൂറോപ്യന്‍ ഉപഗ്രഹ വിക്ഷേപണ വാഹനമായ ഏരിയാന്‍-5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. തെക്കേ അമേരിക്കയിലെ വടക്ക് കിഴക്കൻ തീരത്തെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആസ്‌ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്‍റ് നെറ്റ് വര്‍ക് (എൻ.ബി.എൻ)ന്‍റെ സ്കൈ മസ്റ്റർ 2 ഉപഗ്രഹവും ജിസാറ്റ് 18നൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.

ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ് 48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ്-18. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഉപഗ്രഹത്തിന് സാധിക്കും.

ഇന്ത്യന്‍ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയ ഉപഗ്രഹമായതിനാലാണ് വിദേശ ഏജന്‍സിയുടെ റോക്കറ്റ് ഐ.എസ്.ആര്‍.ഒ ഉപയോഗിച്ചത്. 3404 കിലോഗ്രാമാണ് ജിസാറ്റ്-18ന്‍റെ ഭാരം.