ജർമനിയോട് പകരം വീട്ടി ബ്രസീലിന് ഒളിമ്പിക്‌സ് സ്വർണം

10:06 am 21/08/2016

download (4)
റിയോ ഡെ ജനീറോ: ലോകകപ്പ് ഫുട്ബാളിൽ ജർമനിയോടേറ്റ കനത്ത തോൽവിക്ക് പകരം വീട്ടി ബ്രസീൽ റിയോ ഒളിമ്പിക്‌സ് ഫുട്ബാൾ ജേതാക്കളായി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ ചരിത്ര വിജയം നേടിയത്. നായകൻ നെയ്‌മർ തൊടുത്ത അവസാന പെനാല്‍റ്റി ജര്‍മനിയുടെ വല കുലുക്കി ഒളിമ്പിക്സിലെ ആദ്യ സ്വർണം ബ്രസീലിന് സമ്മാനിച്ചു. 2014 ലോകകപ്പ് സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ 7-1ന്‍റെ പരാജയത്തിനുള്ള മധുര പ്രതികാരമായി ഒളിമ്പിക്സ് വിജയം.

ജര്‍മനി ക്യാപ്റ്റന്‍ മാക്‌സി മില്ല്യന്‍ മേയർ

ബ്രസീല്‍ ആക്രമണത്തിൽ ഊന്നിയ മത്സരമാണ് ആദ്യ മിനിറ്റുകളില്‍ തന്നെ പുറത്തെടുത്തത്. നിരവധി ഗോൾ അവസരങ്ങള്‍ ബ്രസീല്‍ തുറന്നെടുത്തെങ്കിലും 27ാം മിനിറ്റിലാണ് നെയ്മറിലൂടെ ആദ്യ ഗോള്‍ പിറന്നത്. വൈകാതെ തന്നെ സമനില ഗോൾ ജർമനി തൊടുത്തു. 59ാം മിനിറ്റിൽ ജര്‍മനി ക്യാപ്റ്റന്‍ മാക്‌സി മില്ല്യന്‍ മേയറാണ് ബ്രസീൽ വല കുലുക്കിയത്.

നെയ്മറുടെ പെനാൽറ്റി കിക്ക്

നിശ്ചിത സമയത്തിൽ തന്നെ വിജയ ഗോൾ നേടാൻ ഇരുടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് അധിക സമയത്തും ഗോൾ പിറക്കാത്തതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നെയ്മറെ കൂടാതെ ഓഗസ്‌റ്റോ റെനാറ്റോ, മാര്‍ക്ക്യുഞ്ഞോസ്, റാഫേല്‍ അല്‍കാന്‍ററ, ലുവാന്‍ എന്നിവര്‍ ബ്രസീലിനായി പെനാല്‍റ്റി ഗോൾ നേടി.