08:35 pm 5/5/2017
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ടി.പി.സെൻകുമാറിനെ പോലീസ് മേധാവിയായി പുനർനിയമിച്ചു. നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. ഉത്തരവ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. പോലീസ് മേധാവി സ്ഥാനത്തുണ്ടായിരുന്ന ലോക്നാഥ് ബെഹ്റയെ വിജിലൻസ് മേധാവിയായും നിയമിച്ചു. എന്നാൽ അവധിയിൽ പ്രവേശിച്ച മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ടി.പി.സെൻകുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സുപ്രീം കോടതിയിലെത്തി തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് സർക്കാർ നടപടി. സെൻകുമാറിനെ പോലീസ് മേധാവിയായി ഇന്ന് തന്നെ നിയമിക്കണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.
സെൻകുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. കോടതി ചെലവായി സർക്കാർ 25,000 രൂപ നൽകണമെന്ന ഉത്തരവോടെയാണ് അപേക്ഷ തള്ളിയത്. ഇത് സർക്കാരിന് കനത്ത തിരിച്ചടിയാകുകയും വിവിധ കോണുകളിൽനിന്ന് വിമർശം ഉയരുകയും ചെയ്തിരുന്നു.
വിധിയിൽ വ്യക്തത തേടിയും ഭേദഗതി ആവശ്യപ്പെട്ടുമായിരുന്നു സർക്കാരിന്റെ അപേക്ഷ. എന്നാൽ സർക്കാരിന്റെ വാദങ്ങളൊന്നും കേൾക്കാൻ കോടതി തയാറായില്ല. ഏപ്രിൽ 24ന് സെൻകുമാറിനെ ഡിജിപിയായി പുനർനിയമിക്കാൻ നൽകിയ ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നാണ് കോടതി ചോദിച്ചത്. കോടതി ഉത്തരവിൽ വ്യക്തത തേടി സർക്കാർ അപേക്ഷ സമർപ്പിച്ചത് തന്നെ തെറ്റാണെന്ന് നിരീക്ഷിച്ചാണ് ഹർജി തള്ളിയത്.
രൂക്ഷമായ ഭാഷയിലായിരുന്നു സർക്കാരിനെതിരേ കോടതിയുടെ വിമർശനം. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് തന്റെ നിയമനത്തിന് തടസം നിൽക്കുന്നതെന്നും അവരെ കോടതിയിലേക്ക് നേരിട്ട് വിളിച്ചുവരുത്തണമെന്നും സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. എന്നാൽ ചീഫ് സെക്രട്ടറിയെ ഉടൻ വിളിച്ചുവരുത്തേണ്ടെന്ന് നിരീക്ഷിച്ച കോടതി ഉത്തരവ് സർക്കാർ നടപ്പാക്കുന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും നിരീക്ഷിച്ചു.
സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ചൊവ്വാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു. ഇതോടെ ചൊവ്വാഴ്ചയ്ക്കകം സെൻകുമാറിന് ഡിജിപി സ്ഥാനം തിരിച്ചുനൽകിയില്ലെങ്കിൽ സർക്കാർ കോടതിയുടെ കടുത്ത നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് ഉറപ്പായി. സെൻകുമാറിനെ നിയമിക്കണമെന്ന വിധിയിൽ ഭേദഗതി വേണമെന്ന സർക്കാരിന്റെ ആവശ്യവും പരിഗണിക്കാമെന്ന് കോടതി സമ്മതിച്ചിട്ടുണ്ട്.