സഗ്രേബ്: ഡേവിസ് കപ്പ് ടെന്നീസ് കിരീടം അർജന്‍റീനയ്ക്ക്. ഫൈനലിൽ ക്രൊയേഷ്യയെ 3–2ന് പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടം നേടിയത്. 116 വർഷത്തെ പാരമ്പര്യമുള്ള ഡേവിസ് കപ്പ് ടെന്നീസിൽ ഇതാദ്യമായാണ് അർജന്റീന ചാമ്പ്യന്മാരാകുന്നത്. 1981, 2006, 2008, 2011 വർഷങ്ങളിൽ ഫൈനൽ എത്തിയിരുന്നെങ്കിലും കിരീടത്തിൽ മുത്തമിടാൻ സാധിച്ചിരുന്നില്ല.
ഫൈനലിൽ ആദ്യ സിംഗിൾസിൽ മാർട്ടിൻ സിലിക്കിന്റെ ജയത്തോടെ ക്രൊയേഷ്യ മുന്നിലെത്തിയിരുന്നു. അതിനുശേഷം യുവാൻ മാർട്ടിൻ ഡെൽ പൊട്രോയിലൂടെ അർജന്റീന സമനില പിടിച്ചു. എന്നാൽ സിലിക് –ഇവാൻ സഖ്യം ഡെൽ പൊട്രോ–ലിയണാർഡോ മെയർ കൂട്ടുക്കെട്ടിനെ തോൽപിച്ചതോടെ ക്രൊയേഷ്യ 2–1ന്റെ ലീഡെടുത്തു.
എന്നാൽ അവസാന മത്സരങ്ങളിൽ അർജന്റീനയുടെ ഡെൽ പൊട്രോയും ഫെഡേറിക്കോ ഡെൽബോണിസും വിജയത്തിലെത്തിയതോടെ അർജന്റീന കിരീടം ഉയർത്തി. ഡെൽ പൊട്രോ 6–7 (4–7), 2–6 7,–5 6–4, 6–3 എന്ന സ്കോറിനു സിലിക്കിനേയും ഡെൽബോണിസ് 6–3 6–4 6–2 എന്ന സ്കോറിന് ഇവോ കാർലോവികിനേയും തോൽപിച്ചു.
അർജന്റീനയെ പ്രോത്സാഹിപ്പിക്കാൻ ഫുട്ബോൾ ഇതിഹാസം മറഡോണ അടക്കമുള്ള പ്രമുഖർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.