തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: നാലു പ്രതികള്‍ക്ക് ജീവപര്യന്തം

01:18apm 18/7/2016
download (5)

കൊച്ചി: തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കളമശേരിക്ക് സമീപത്തുവെച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ആദ്യ നാലു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും. പ്രതികളായ കങ്ങരപ്പടി തേവക്കല്‍ വികെസി കോളനിയില്‍ പറക്കാട്ട് വീട്ടില്‍ അതുല്‍ പി. ദിവാകരന്‍ (23), എടത്തല മുരുതക്കാട് മുഗള്‍ കൊല്ലറ വീട്ടില്‍ അനീഷ് (29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനു എന്ന മനോജ് (22), വടകോട് മുണ്ടക്കല്‍ വീട്ടില്‍ മസ്താന്‍ നിയാസ് എന്ന നിയാസ് (30) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിച്ചത്. അഞ്ചാംപ്രതി പഴന്തോട്ടം കുറുപ്പശേരി വീട്ടില്‍ കെ.വി ബിനീഷ് (33)നു മൂന്നു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ആറാം പ്രതി പഴന്തോട്ടം കുറുപ്പശേരി വീട്ടില്‍ കെ.വി.ബിനീഷിന്റെ ഭാര്യ ഫോര്‍ട്ടുകൊച്ചി സ്വദേശിനി ജാസ്മിനു (36) മൂന്നു വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്.

2015 ഫെബ്രുവരി 14-നാണ് ഇടപ്പള്ളി ടോളിന് സമീപത്തുനിന്ന് കാടുവെട്ടിതെളിക്കാനെന്ന് വിശ്വസിപ്പിച്ച് യുവതിയെയും പ്രായമായ മറ്റൊരു സ്ത്രീയെയും അതുലും അനീഷും ചേര്‍ന്ന് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയത്. ഓട്ടോ ഉണിച്ചിറ ഭാഗത്തത്തെിയപ്പോള്‍ മനോജും നിയാസും കൂടി ഓട്ടോയില്‍ കയറി. കളമശേരി മെഡിക്കല്‍ കോളജിന് സമീപം സൈബര്‍ സിറ്റിക്കായി എടുത്ത കാടുപിടിച്ച സ്ഥലത്തെത്തിയപ്പോള്‍ ഇവിടുത്തെ കാട് വെട്ടിതെളിക്കാന്‍ നിര്‍ദേശിച്ചു. യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ, ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം യുവതിയുടെ ആഭരണങ്ങളും മൊബൈലും മോഷ്ടിച്ച പ്രതികള്‍ വന്ന ഓട്ടോയില്‍ തന്നെ രക്ഷപെട്ടു.

പീഡനത്തിനിരയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കളമശേരി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനും മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചതിനുമാണ് അഞ്ചും ആറും പ്രതികള്‍ കുറ്റക്കാരായത്. തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍, കളമശേരി സിഐ സി.ജെ. മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. പീഡനത്തിനിരയായ യുവതി ഉള്‍പ്പടെ നിരവധി പേരെ കോടതി വിസ്തരിച്ചിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യുട്ടര്‍ ബി.സന്ധ്യ റാണി, അഡ്വ. നിനിത എന്നിവര്‍ ഹാജരായി. ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കൂട്ടബലാത്സംഗം, കവര്‍ച്ചക്കായി മാരക മുറിവേല്‍പിക്കുക തുടങ്ങിയ കുറ്റങ്ങളും അഞ്ചാം പ്രതിക്കെതിരെ മറ്റ് പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിനും ആറാം പ്രതിക്കെതിരെ ഒളിവില്‍ താമസിപ്പിച്ചെന്ന കുറ്റത്തിനൊപ്പം മോഷണ മുതല്‍ കൈവശപ്പെടുത്തിയെന്ന കുറ്റവുമാണ് ചുമത്തിയിരുന്നത്.