താന്‍ നിയമം അനുസരിക്കുന്ന പൗരനെന്ന് ബച്ചന്‍

05:12pm 09/04/2016
13amitabh-bachchan1
മുംബൈ: താന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണെന്നും വാണിജ്യനികുതി വകുപ്പുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സിനിമ നടന്‍ അമിതാഭ് ബച്ചന്‍. ആറ് വര്‍ഷത്തോളമായി ബച്ചന്‍ വാണിജ്യ നികുതിവകുപ്പിന്‍േറയും ആദായ നികുതിവകുപ്പിന്‍േറയും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന പത്ര റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ കൃത്യമായി ഇവരുടെയെല്ലാം ചോദ്യങ്ങള്‍ക്കും നോട്ടീസുകള്‍ക്കും മറുപടി നല്‍കുന്ന വ്യക്തിയാണെന്നും ബച്ചന്‍ പറഞ്ഞു. അതേ സമയം വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച സംഭവത്തില്‍ തനിക്കു ബന്ധമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പാനമ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതു പോലെ നാല് കമ്പനികളുടെ ഡയറക്ടറല്ല താനെന്നും സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അന്വേഷണത്തില്‍ സന്തോഷവാനാണെന്നും ബച്ചന്‍ വ്യക്തമാക്കി.

കള്ളപ്പണ നിക്ഷേപത്തിന് സഹായം നല്‍കുന്ന മൊസക് ഫൊന്‍സേക എന്ന സ്ഥാപനത്തിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റികേറ്റീവ് ജേര്‍ണലിസ്റ്റ് എന്ന സംഘടനയാണ് രേഖകള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് കൈമാറിയത്. ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ബച്ചന്റെ മരുമകളും നടിയുമായ ഐശ്വര്യറായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി. സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകളാണ് 8203 പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ മലയാളികളുമാണ്.