തൃശൂർ: വെടിക്കെട്ട് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിൽ ആഘോഷങ്ങളോടെ കൊടിയേറ്റം നടന്നപ്പോൾ വെടിക്കെട്ടിന്റെ അനിശ്വിതത്വത്തിൽ പ്രതിഷേധിച്ചായിരുന്നു പാറമേക്കാവ് കൊടിയേറ്റം. ഒരാനപ്പുറത്തെ എഴുന്നെള്ളിപ്പും, കൊടിയേറ്റിന് ചെണ്ടയേന്തിയെങ്കിലും കൊട്ടാതെ പെരുവനവും പാറമേക്കാവിന്റെ പ്രതിഷേധമറിയിച്ചു.
രാവിലെ 11.45ന് തിരുവമ്പാടിയിലും, 12.25ന് പാറമേക്കാവിലും കൊടിയേറി. ഭൂമി പൂജയ്ക്കു ശേഷം ആലും മാവും ദര്‍ഭയും കൊണ്ടലങ്കരിച്ച കൊടിമരം ആര്‍പ്പുവിളിയോടെ ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തിയതോടെ പൂരാവേശത്തിന് കൊടിയേറുകയായി.
കണിമംഗലം സതീഷാണ് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിമരം ഒരുക്കിയത്. കൊടിയേറ്റത്തിന് ദേവസ്വം ഭാരവാഹികളും തട്ടകക്കാരും നേരത്തെ തന്നെ ക്ഷേത്രത്തിലത്തെിയിരുന്നു. ഉച്ചകഴിഞ്ഞ് തിരുവമ്പാടിയുടെ പന്തലുകളായ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.
കൊടിയേറ്റത്തിന് ശേഷം നടത്താറുള്ള വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാറമേക്കാവ് ക്ഷേത്രത്തിൽ ചടങ്ങ് മാത്രമാക്കിയാണ് കൊടിയേറ്റിയത്. സാധാരണ കൊടിയേറ്റത്തിനും പുറത്തേക്കുള്ള എഴുന്നള്ളിപ്പിനും അഞ്ചാനകള്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ ഒരാന മാത്രമാക്കിയായിരുന്നു ചടങ്ങ് നടത്തിയത്. കൊടിയേറ്റിനുള്ള പാണി കൊട്ടിയ പെരുവനം, പുറത്തേക്കുള്ള എഴുന്നള്ളിപ്പിൽ ചെണ്ടയില്ലാതെയായിരുന്നു പങ്കെടുത്തത്. പുറത്തേക്കെഴുന്നെള്ളിപ്പിലെ പ്രമാണം പെരുവനത്തിനായിരുന്നു. ഉച്ചകഴിഞ്ഞ് വെടിക്കെട്ടിന് പകരമായി കതിന പൊട്ടിച്ച് ആചാര ചടങ്ങ് നിർവഹിച്ചു.