തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന വി.എസ്

11:11pm 29/4/2016
images (3)
തിരുവനന്തപുരം: ഉത്തരം മുട്ടിയപ്പോള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് കോടതിയില്‍ നിന്ന് കിട്ടേണ്ടത് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് വി.എസ് പ്രതികരണവുമായി രംഗത്തത്തെിയത്. മാനം ഉറപ്പിക്കുനതിനേക്കാള്‍ തന്‍െറ വായ പൊത്തിപ്പിടിക്കാനാണ് കോടതി അദ്ദേഹത്തോട് പറഞ്ഞതെന്നും മാളത്തില്‍ ഒളിച്ചോടാതെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് തിരുച്ചുവരാനും വി.എസ് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു.
നേരത്തെ വി.എസിനെതിരായ മാനനഷ്ടക്കേസ് പരഗണിക്കുന്നതിനിടെ കോടതികളെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം അവധിക്കാല ജില്ലാ കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇത് ഉദ്ധരിച്ചായിരുന്നു വി.എസിന്‍െറ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഗോദമാറി കയറിയ ഉമ്മന്‍ ചാണ്ടി!!
ഉത്തരം മുട്ടിയപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദാ യില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി.
എനിക്കെതിരെ ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്ത മാനനഷ്ട കേസ് ഇന്ന് തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണയ്ക്ക് വന്നു. തന്‍്റെ മാനം ഉറപ്പിക്കുന്നതിനെക്കാള്‍ എന്‍്റെ വായ് പൊത്തി പിടിക്കണമെന്നാണ് കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടത്. കോടതി ആ അവശ്യം കൈയ്യോടെ തള്ളി. കോടതിയെ രാഷ്ര്ടീയ കളിക്കുള്ള വേദിയാക്കരുതെന്ന് രൂക്ഷ വിമര്‍ശനവും നടത്തി.
ചുരുക്കത്തില്‍ ഉമ്മന്‍ ചാണ്ടി ഗോദ മാറി കയറി!
പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി, തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂ. ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് രാഷ്ര്ടീയ ഭീരുത്വമാണ്. അതും ഈ തിരഞ്ഞെടുപ്പ് കാലത്ത്.
ഉത്തരം മുട്ടുംമ്ബോള്‍ കൊഞ്ഞണം കാണിക്കുന്ന പോലെ താങ്കള്‍ കുറെ വെല്ലുവിളികള്‍ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ ഞാന്‍ അവയൊക്കെ ഏറ്റെടുക്കുന്നു. ഇവിടെ വിധികര്‍ത്താക്കള്‍ ജനങ്ങളാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ താങ്കള്‍ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്‍്റെ ഭീതിയാണ് അത്. പോര്‍ക്കളത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവന്‍്റെ ഭീതി.
കഴിഞ്ഞ അഞ്ചു കൊല്ലം മുഖ്യമന്ത്രിയായ അങ്ങും കൂട്ടാളികളും ചെയ്തു കൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴ പോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണില്‍ ജീവിക്കുന്ന ജനങ്ങളെ താങ്കള്‍ വല്ലാതെ ഭയപ്പെടുന്നു.