തെരുവുനായ്ക്കളെ പോലീസില്‍ എടുക്കുന്നു .

09:09 pm 24/9/2016

രാജു മൈലപ്ര
Newsimg1_41301778
“തെരുവു നായ്ക്കളെ പോലീസില്‍ എടുക്കുന്ന കാര്യം പരിഗണനയില്‍’ -പറഞ്ഞതു മറ്റാരുമല്ല, കേരളാ പോലീസിന്റെ ചുമതലയുള്ള ഉന്നതനായ ഉദ്യോഗസ്ഥന്‍.

“ഇപ്പോള്‍ തന്നെ ആ സ്വഭാവമുള്ളവര്‍ ആവശ്യത്തില്‍ കൂടുതല്‍ പോലീസില്‍ ഉണ്ടല്ലോ?’ എന്നാരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല.

ഒന്നു രണ്ടെണ്ണത്തിനെ മന്ത്രിസഭയില്‍കൂടി എടുത്തിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. കാരണം സര്‍ക്കാര്‍-പോലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ടെന്നുള്ള കാര്യം കാലാകാലങ്ങളായി എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യമാണ്.

തെളിവു നശിപ്പിക്കല്‍ തുടങ്ങി ലോക്കപ്പ് മരണം വരെ ഏതു ഹീനകൃത്യവും ചെയ്യാന്‍ തയാറുള്ളവര്‍ പോലീസ് സേനയിലുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരുകള്‍ മാറിമാറി വന്നാലും, ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പോറലും ഏല്‍ക്കുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോപണ വിധേയരായ പലരും പ്രമോഷനോടുകൂടി പിണറായിയുടെ പേലീസില്‍ തുടരുന്നുണ്ട്.

വീണ്ടും പട്ടി പ്രശ്‌നത്തിലേക്ക് വരട്ടെ! തെരുവു നായ ശല്യം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പരസ്പരം പഴിചാരുന്നതല്ലാതെ, ഇതിനൊരു പരിഹാരം ആരും നിര്‍ദേശിക്കുന്നില്ല.

കഴിഞ്ഞദിവസം കൊടിയേരി ബാലകൃഷ്ണന്റെ ഒരു പ്രസംഗം ടെലിവിഷനില്‍ കണ്ടു (കേട്ടു). ആവേശഭരിതനായി തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ അദ്ദേഹം ചെയ്ത ആ പ്രസംഗത്തിന്റെ ഒരു ഭാഗം യാതൊരു തിരുത്തലും ഇല്ലാതെ താഴെച്ചേര്‍ക്കുന്നു;
“ഈ കഴിഞ്ഞ ദിവസം അറുപതു കഴിഞ്ഞ ഒരു വൃദ്ധ, വെളുപ്പാന്‍കാലത്ത് കടല്‍ത്തീരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചു തെരുവുനായ്ക്കള്‍ കൂടി അവരുടെ ചന്തി കടിച്ചുപറിച്ചു- അതും അവരുടെ മകന്റെ കണ്‍മുന്നില്‍ വെച്ച്- ആ മകന്റെ മനോവ്യഥ ഒന്നാലോചിച്ചു നോക്കൂ. കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയം മൂലമാണിത്’.

തിരുവനന്തരുപുരത്ത് ഒരു പെണ്ണുംപുള്ളയുടെ ചന്തി കടിച്ചുപറിച്ചതു കേന്ദ്രഗവണ്‍മെന്റിന്റെ കുറ്റംകൊണ്ടാണെന്ന് ഭരണകക്ഷിയുടെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതു കേട്ടപ്പോള്‍, ചിരിക്കണോ കരയണോ എന്നറിയാതെ പോയി. സത്യം പറഞ്ഞാല്‍ എനിക്ക് ഓക്കാനമാണ് വന്നത്.

ആ സാധു സ്ത്രീ മാംസം കൈയില്‍ കൊണ്ടുനടന്നതിനാലാണ് പട്ടി കടിച്ചതെന്ന് മേനകാ മാഡത്തിന്റെ കണ്ടുപടിത്തം.- ചന്തിയും മുലയുമെല്ലാം മാംസ നിര്‍മ്മിതമാണെന്നു കണ്ടുപിടിച്ച മേനകാ മാഡത്തിന് ഏതെങ്കിലും ഒരു അവാര്‍ഡ് ആരെങ്കിലും കൊടുക്കണം.

“ഇപ്പം ശരിയാക്കിത്തരാം’- എന്ന കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ഡയലോഗ് പോലെ – നായശല്യം “ഇപ്പം ശരിയാക്കിത്തരാം’ എന്നു മന്ത്രിമാര്‍ മുതല്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ വരെ ദിവസംതോറും വീമ്പിളക്കുന്നുണ്ട്. ഒരു പുല്ലും നടക്കുന്നില്ല എന്നതാണ് സത്യം.

ആണ്‍പട്ടികളെ വന്ധ്യംകരിച്ച് പ്രശ്‌നം പരഹിരിക്കണമെന്നുള്ളതാണ് ഒരു പരിഹാരനിര്‍ദേശമായി നിര്‍ദേശിക്കുന്നത്. വന്ധ്യംകരിച്ച പട്ടികളുടെ കഴുത്തില്‍ “എന്നെ വന്ധ്യംകരിച്ചതാണെന്നുള്ള’ ഒരു ബോര്‍ഡും കെട്ടിത്തൂക്കാമത്രേ! ഇതു കാണുമ്പോള്‍ പെണ്‍പട്ടികള്‍, ആണ്‍പട്ടികളോട് “പോടാ പട്ടി’ എന്നു പറയുമായിരിക്കും. അല്ലെങ്കില്‍ “നാണക്കേടായല്ലോ, മാനക്കേടായല്ലോ’ എന്ന പാട്ടുംപാടി ആണ്‍പട്ടികള്‍ ആത്മഹത്യ ചെയ്യുമായിരിക്കും.- ഏതായാലും അപാര ബുദ്ധിതന്നെ!

തെരുവുനായ്ക്കളുടെ കടിയേറ്റ് അനേകമാളുകള്‍ ഇതിനോടകം മരിച്ചുകഴിഞ്ഞു. ധാരാളം പേര്‍ക്ക് ഗുരുതരമായി പരിക്കുകളുമുണ്ട്. എന്നിട്ടും അധികാരികള്‍ക്ക് ഒരു അനക്കവുമില്ല.

ഓണം ആഘോഷിക്കുന്നത് വാമനനുവേണ്ടിയാണോ, മഹാബലിക്കുവേണ്ടിയാണോ എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. സംഗതികളെല്ലാം നല്ല ഞെരിപ്പായിത്തന്നെ നടക്കട്ടെ!

ഓണം കഴിഞ്ഞിട്ട് രണ്ടാഴ്ചയായി.- അമേരിക്കയിലെ ഓണാഘോഷം ഇനി രണ്ടുമാസംകൂടി കാണും. അതുകൊണ്ടുതന്നെ “എല്ലാവര്‍ക്കും എന്റെ തിരുവോണാശംസകള്‍’ എന്ന ആശംസയ്ക്ക് വലിയ അനൗചത്യമില്ലെന്നു കരുതുന്നു!.