ദക്ഷിണേഷ്യന്‍ ഗെയിംസ്: ആദ്യ ദിനം 14 സ്വര്‍ണമടക്കം 19 മെഡലുകള്‍

08:44am 07/02/2016
download

ഗുവാഹതി: ആദ്യദിനമായ ശനിയാഴ്ച 14 സ്വര്‍ണവും അഞ്ച് വെള്ളിയുമായി ആതിഥേയര്‍ മെഡല്‍പട്ടികയില്‍ ഏറെ മുന്നിലത്തെി. ഗുസ്തിയില്‍ അഞ്ചും നീന്തലില്‍ നാലും ഭാരദ്വഹനത്തിലും സൈക്‌ളിങ്ങിലും രണ്ട് വീതം സ്വര്‍ണവുമാണ് ഇന്ത്യയുടെ പേരിലുള്ളത്
നാല് സ്വര്‍ണവും പത്ത് വെള്ളിയും ഏഴ് വെങ്കലവുമുള്ള ശ്രീലങ്കയാണ് രണ്ടാമത്. . അതേസമയം, സാഫ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളുടെ പ്രൗഡിയുമായത്തെിയ ആതിഥേയരുടെ പുരുഷ ടീം ഫുട്ബാളില്‍ ശ്രീലങ്കയോട് ഒരു ഗോളിന് തോറ്റു. വോളിബാളില്‍ നേപ്പാളിനെ തകര്‍ത്തുവിട്ടു.
നീന്തലില്‍ വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ശിവാനി കട്ടാരിയ, നൂറ് മീറ്റര്‍ ബട്ടര്‍ഫൈ്‌ള സ്‌ട്രോക്കില്‍ ദാമിനി ഗൗഡ, പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ സന്ദീപ് സെജ്വാള്‍, വനിതകളുടെ നൂറുമീറ്റര്‍ റിലേ ടീം എന്നിവരാണ് നീന്തല്‍കുളത്തില്‍നിന്ന് സ്വര്‍ണം വാരിയത്.
ഭാരദ്വഹനമത്സരത്തില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ജേത്രിയായ മീരാഭായ് ചാനു സായികോമാണ് ആദ്യ സ്വര്‍ണമെഡല്‍ ഇന്ത്യക്ക് സമ്മാനിച്ചത്. ദിസ്പൂരിലെ ഭോഗേശ്വരി ഫുകനാനി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌നാച്ചില്‍ 79ഉം ജെര്‍ക്കില്‍ 90ഉം കിലോയും ഭാരം പൊക്കിയ ഉയര്‍ത്തിയ ചാനു ആകെ 169 കി.ഗ്രാമാണ് ഉയര്‍ത്തിയത്.
നീന്തലില്‍ ശ്രീലങ്ക മാത്രമാണ് ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയായത്. പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ശ്രീലങ്കയുടെ മാത്യു അബിസിംഗെ സ്വര്‍ണം നേടുന്നത് കണ്ടാണ് പോരട്ടങ്ങള്‍ക്ക് തുടക്കമായത്. നൂറുമീറ്റര്‍ ബട്ടര്‍ഗ്ലൈഫ്‌ള സ്‌ട്രോക്കിലും മുമ്പനായി അബിസിംഗെ ഇരട്ട സ്വര്‍ണത്തിനുടമയായി. വീര്‍ ധവാല്‍ ഖാഡെ 2006 ഓഗസ്റ്റില്‍ സ്ഥാപിച്ച ഒരുമിനിറ്റ് 59.07 സെക്കന്‍ഡ് എന്ന മീറ്റ് റെക്കോഡാണ് മാഞ്ഞത്. ഇന്ത്യയുടെ സൗരഭ് സംഗ്വേക്കറിന്റെ വെല്ലുവിളി അതിജയിച്ച അബിസിംഗെ, ഒരു മിനിറ്റ് 52.3 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ സന്ദീപ് സെജ്വാള്‍ സ്വന്തം ഗെയിംസ് റെക്കോഡാണ് തിരുത്തിയത്. രണ്ട് മിനിറ്റ് 20.66 സെക്കന്‍ഡിലായിരുന്നു സന്ദീപിന്റെ കുതിപ്പ്. 2010ല്‍ ധാക്കയില്‍ കുറിച്ച രണ്ട് മിനിറ്റ് 21.03 സെക്കന്‍ഡ് സമയം ഇനി ഓര്‍മയായി. വനിതകളുടെ 200 മീറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ശ്രദ്ധേയതാരം ശിവാനി കട്ടാരിയ ഏറെ വിയര്‍ത്താണ് ഒന്നാമതായത്. ശ്രീലങ്കയുടെ മചികോയാണ് ശിവാനിക്ക് കടുത്തമത്സരം സമ്മാനിച്ചത്. രണ്ട് മിനിറ്റ് 08.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതോടെ റെക്കോഡും വഴിമാറി.
നൂറുമീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയില്‍ രണ്ട് റെക്കോഡുകള്‍ പിറന്നു. വനിതാ വിഭാഗത്തില്‍ ഇന്ത്യയും പുരുഷന്മാരില്‍ ശ്രീലങ്കക്കുമാണ് സ്വര്‍ണം. അവന്തിക ചവാന്‍, വി. മാളവിക, മാനാ പട്ടേല്‍, ശിവാനി കടാരിയ എന്നിവരാണ് ആതിഥേയ സംഘത്തിലുണ്ടായിരുന്നത്. നാല് മിനിറ്റ് 01.95 സെക്കന്‍ഡിലായിരുന്നു ഇന്ത്യ സ്വര്‍ണവും പുതിയസമയവും സ്വന്തമാക്കിയത്. ഗുസ്തിയില്‍ പുരുഷന്മാരുടെ 65 കിലോയില്‍ രജനീഷും 57 കിലോയില്‍ രവീന്ദറും സ്വര്‍ണക്കരുത്ത് കാട്ടി. വനിതകളുടെ 48 കിലോയില്‍ പ്രിയങ്ക സിങ്ങും 60 കിലോയില്‍ മനിഷയും 55 കിലോയില്‍ അര്‍ച്ചന തോമറുമാണ് ഗോദയിലെ മറ്റ് വിജയികള്‍. ഗെയിംസിന്റെ മറ്റൊരുവേദിയായ ഷില്‌ളോങ്ങില്‍ ഇന്നലെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നു.