ധാക്ക ഭീകരാക്രമണത്തിന് പിന്നിൽ ഐ എസ് അല്ലെന്ന് ബംഗ്ലാദേശ്

04:40 PM 03/07/2016
_90194913_033833237
ധാക്ക: ഇന്ത്യക്കാരിയടക്കം 20 പേർ കൊല്ലപ്പെട്ട ധാക്ക ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക തീവ്രവാദ സംഘടനയെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ. ഭീകരാക്രമണത്തിന് പിന്നിൽ ഐ എസ് അല്ലെന്നും ജംഇയത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന സംഘടനയാണെന്നും അദ്ദേഹം എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു. പത്തു വർഷത്തിലധികമായി ബംഗ്ലാദേശിൽ നിരോധിച്ചിരിക്കുന്ന സംഘടനയാണ് ജംഇയത്തുൽ മുജാഹിദീൻ.
ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഐ.എസ് നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സിയിലാണ് ആക്രമണത്തിന്‍െറ ഉത്തരവാദിത്തമേറ്റുള്ള സന്ദേശം വന്നത്.

ബംഗ്ലാദേശ് തലസ്ഥാനത്തെ നയതന്ത്രമേഖലയായ ഗുല്‍ഷന്‍ രണ്ടിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയിലാണ് ഭീകരാക്രമണം നടന്നത്.
വെള്ളിയാഴ്ച രാത്രി ബേക്കറിയിൽ ഇരച്ചുകയറിയ ഭീകരർ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. പിന്നീട് 20 പേരെ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെടുത്തി. യു.എസില്‍ പഠനം നടത്തുന്ന ഇന്ത്യക്കാരിയായ താരിഷി ജെയ്ന്‍(18) അടക്കം മരിച്ച എല്ലാവരും വിദേശികളാണ്. മരിച്ചവരിലേറെയും ഇറ്റലി, ജപ്പാന്‍ പൗരന്മാരാണ്. ബന്ദികളെ മോചിപ്പിക്കാന്‍ നടത്തിയ സംയുക്ത സൈനിക നടപടിയില്‍ ആറു ഭീകരരെ വധിക്കുകയും ഒരാളെ പിടികൂടുകയും ചെയ്തു. ഭീകരർ ബന്ദികളാക്കിയ 13 പേരെ മോചിപ്പിക്കുകയും ചെയ്തു.