01:13 pm 21/11/2016
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരം നവജോദ് സിങ് സിദ്ദു ആം ആദ്മിയിൽ ചേരും. ഞായറാഴ്ച അദേഹം രൂപികരിച്ച ആവാസ് ഇ പഞ്ചാബ് പാർട്ടി പ്രതിനിധികളും എ.എ.പി കൺവീനർ അരവിന്ദ് കെജരിവാളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവും. പഞ്ചാബിലെ സ്വതന്ത്ര എം.എൽ.എമാരായ സിമ്രജിത് ബെയിനും ബൽവീന്ദർ സിങും ചർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്നു.
ആവാസ് ഇ പഞ്ചാബിയുടെ നേതാക്കളും ആം ആദ്മിയും പാർട്ടി പ്രതിനിധികളും തമ്മിൽ ഒരാഴ്ച നീണ്ടു നിന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സെപ്റ്റംബറിലായിരുന്നു സിദ്ദു ആവാസ് ഇ പഞ്ചാബ് എന്ന രാഷട്രീയ പാർട്ടിക്ക് രൂപം നൽകിയത്. കോൺഗ്രസിനും അകാലി ദള്ളിനും ബദലായാണ് പുതിയ പാർട്ടി രൂപീകരിച്ചത്. അരവിന്ദ് കെജ്രിവാളിനെയും സിദ്ദു അന്ന് വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കെജ്രിവാളിെന സത്യസന്ധനായ വ്യക്തി എന്നാണ് സിദ്ദു വിശേഷിപ്പിച്ചത്.
ബി.ജെ.പി എം.പിയായിരുന്ന നവജോദ് സിങ് സിദു മുതിർന്ന നേതാക്കളുമായുള്ള സ്വരച്ചേർച്ചയെ തുടർന്ന് പാർട്ടി വിടുകയായിരുന്നു.