01:10 PM 15/11/2016
ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് അസാധുവായ നോട്ടുകൾ മാറ്റുന്നവരുടെ വിരലിൽ മഷി പുരട്ടാൻ തീരുമാനിച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ഗുപ്ത. ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഈ നീക്കം.
ഒരേ വ്യക്തികൾ തന്നെയാണ് പല ബാങ്കുകളിലുമെത്തി അസാധുവായ നോട്ടുകൾ മാറ്റിയെടുക്കുന്നത്. ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും മുന്നിലെ നീണ്ട ക്യൂവിന് കാരണം അതാണ്. കള്ളപ്പണം ഇത്തരത്തിൽ മാറ്റി വെളുപ്പിച്ചെടുക്കുന്നതായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ആളുകളെ സംഘങ്ങളായി എ.ടി.എമ്മുകളിലും ബാങ്കുകളിലും എത്തിച്ച് കള്ളപ്പണം വെളുപ്പിക്കാനാണ് ശ്രമം. ഇതിനെ മറികടക്കുന്നതിന് തെരഞ്ഞെടുപ്പിൽ വോട്ട് മാർക്ക് ചെയ്യാൻ ഉപയോഗിക്കുന്നതിന് സമാനമായ മഷി ഉപഭോക്താക്കളുടെ വിരലിൽ പതിക്കുമെന്ന് സെക്രട്ടറി ശക്തികാന്ത് ഗുപ്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആരാധനാലയങ്ങൾ നിക്ഷേപങ്ങൾ ബാങ്കുകളിൽ നിക്ഷേപിക്കണം. ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ബാങ്കുകളുടെ മേലുള്ള അധിക സമ്മർദ്ദം ഒഴിവാക്കുന്നതിന് അസാധു നോട്ടുകൾ മാറ്റുന്നതിനും ശേഖരിക്കുന്നതിനുമായി ദൗത്യസേനയെ നിയോഗിക്കും. കള്ളനോട്ടുകൾ കലർത്തി ഇടപാട് നടത്തുന്നത് നിരീക്ഷിക്കാനും ദൗത്യസേനയെ ചുമതലപ്പെടുത്തും.
പഴയ നോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കും. ആവശ്യത്തിനുള്ള നോട്ടുകള്‍ നോട്ടുകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയില്‍ സ്‌റ്റോക്കുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
നോട്ടു പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പും വിലകയറ്റവും നിരീക്ഷിക്കും. നോട്ട്കൈമാറ്റത്തെ കുറിച്ചും മറ്റും നവമാധ്യമങ്ങളിൽ വ്യാജവാർത്തകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങൾ പണിമുടക്കിലേക്ക് നീങ്ങുന്നതായും പ്രക്ഷോഭ സാധ്യതയുള്ളതായും വാർത്തകൾ വരുന്നുണ്ട്. അത്തരം പ്രവണതകൾ നിലവിലില്ലെന്നും ജനങ്ങള്‍ ഭയപ്പെട്ടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.