09:31 AM 14/11/2016
ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച സർക്കാർ നടപടിക്കെതിരെ ബി.ജെ.പി ദേശീയ സമിതിയംഗം സുബ്രഹ്മണ്യം സ്വാമി രംഗത്ത്.
ആസൂത്രണങ്ങളുടെ അഭാവവും നോട്ട് പിൻവലിച്ച നടപടിയും ഇന്ത്യയെ ഒറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ ധനകാര്യ മന്ത്രാലയത്തിന് കൃത്യമായ ഒരു രൂപവുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തയ്യാറെടുപ്പിൻറെ കുറവ് ഇതിലുണ്ട്. രണ്ട് വർഷത്തിലധികം കാലം അധികാരം നമ്മുടെ കൈയ്യിലുണ്ടായിരുന്നു. നോട്ട്പിൻവലിച്ച ആദ്യദിനം തന്നെ ധനകാര്യമന്ത്രാലയം ശക്തമായ തയ്യാറെടുപ്പ് നടത്തണമായിരുന്നു. ഇതിന് ഒരു ന്യായീകരണവും പറയാൻ കഴിയില്ലെന്നും സ്വാമി പറഞ്ഞു.
സൗത് ചൈന ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സ്വാമിയുടെ പ്രസ്തവന. കഴിഞ്ഞ ദിവസം നോട്ട് പിൻവലിച്ചതിൽ ജനങ്ങൾക്കുണ്ടായ ബുദ്ധമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺജെയ്റ്റ്ലി പറഞ്ഞിരുന്നു.
നോട്ടുകൾ മാറ്റാൻ ബാങ്കിലേക്ക് തിരക്കിട്ട് ഒാടരുതെന്നും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട്, മൂന്നാഴ്ച വേണ്ടിവരുമെന്നും ജെയ്റ്റ്ലി അറിയിച്ചിരുന്നു.