12:20 pm 23/2/2017
കൊച്ചി: നടി സിനിമാ ചിത്രീകരണത്തിനല്ല കൊച്ചിയിലെത്തിയതെന്ന് നടൻ ലാൽ. ഹണീബി 2 ന്റെ ചിത്രീകരണത്തിനായല്ല നടിയെത്തിയത്. നടി ആവശ്യപ്പെട്ടിട്ടാണ് വാഹനം നൽകിയത്. നടി രമ്യാന്പീശന്റെ വീട്ടിലേക്ക് പോകാനാണ് വണ്ടി ആവശ്യപ്പെട്ടതെന്നും ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
രമ്യാ നമ്പീശന്റെ വീട്ടിൽ താമസിക്കാൻ വരുമ്പോഴാണ് ആക്രമണമുണ്ടായത്. നാലു ദിവസം അവിടെ താമസിക്കാൻ വന്നതാണ്. അല്ലാതെ ഷൂട്ടിങ്ങിനായി വരുകയായിരുന്നില്ല. ഇതിനിടെ വണ്ടി വിട്ടുകൊടുത്തവർ നടിയുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണം ക്വട്ടേഷനായിരുന്നെന്ന് പ്രതികൾ നടിയോട് പറഞ്ഞത് മുഖവിലയ്ക്കെടുക്കാനാവില്ല. സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സുനി പറഞ്ഞത്. എന്നാൽ ഒരു കുറ്റവാളി ഇത്തരത്തിൽ ഇരയോട് പറയുന്നത് മുഖവിലയ്ക്കെടുക്കാൻ കഴിയുമോയെന്നും ലാൽ ചോദിക്കുന്നു.
സുനിയെ പരിചയമില്ലായിരുന്നു. ഗോവയിലെ സിനിമാ ചിത്രീകരണത്തിനിടെ സുനി എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. സെറ്റിൽ കുറഞ്ഞകാലം കൊണ്ട് സുനി നല്ലപേരുണ്ടാക്കി. പുറത്തുനിന്നും വിളിച്ച വണ്ടിയുടെ ഡ്രൈവറായിരുന്നു സുനിയെന്നും ലാൽ പറഞ്ഞു. പോലീസിന്റെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്.
തന്നെ സഹായിച്ചതിനു നിർമാതാവും സംവിധായകനുമായ ആന്റോ ജോസഫിന് ഉണ്ടായ ബുദ്ധിമുട്ടുകളിൽ വിഷമമുണ്ടെന്നും ലാൽ പറഞ്ഞു. ഊഹാപോഹങ്ങൾ ഒരുപാടുപേരെ മാനസികമായി ബാധിച്ചു. സംഭവുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. അതിൽ അദ്ദേഹത്തിന് അതീയായ വിഷമമുണ്ടെന്നും ലാൽ പറഞ്ഞു.