പന്ത്രണ്ട് മണിക്കൂറില്‍ മൂന്ന് അക്രമ സംഭവങ്ങള്‍ ; ജനങ്ങള്‍ ഭീതിയില്‍

08:48 pm 19/9/2016

– പി. പി. ചെറിയാന്‍
Newsimg1_48422113
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് , ന്യൂജഴ്‌സി നഗരങ്ങളിലും മിനിസോട്ടയിലും 12 മണിക്കൂറിനുളളില്‍ നടന്ന സ്‌ഫോടനങ്ങളും മാരകായുധ പ്രയോഗവും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് മൂന്നു സംഭവങ്ങളും അരങ്ങേറിയത്. ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് നഗരങ്ങളില്‍ സ്‌ഫോടനം നടത്തിയതിന്റെ പുറകില്‍ ഒരാള്‍ തന്നെയാണെന്ന് പൊലീസിന് ലഭ്യമായ സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നു.

മിനിസോട്ടയില്‍ നടന്നത് ഭീകര പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കാമെന്നാണ് പ്രഥമ നിഗമനം. ഏഴു പുരുഷന്മാരും 2 സ്ത്രീകളും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇവിടെ കുത്തേറ്റത്. മൂന്നു സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടതാണോയെന്നും പൊലീസ് പരിശോധിച്ചു വരുന്നു.

ഗാര്‍ബേജില്‍ സൂക്ഷിച്ചിരുന്ന പൈപ്പ് ബോംബാണു ന്യൂജഴ്‌സിയില്‍ രാവിലെ 9.30ന് പൊട്ടിത്തെറിച്ചത്. മന്‍ഹാട്ടനില്‍ രാവിലെ 8.30നായിരുന്നു സ്‌ഫോടനം. 29 പേര്‍ക്കാണ് ഇവിടെ നടന്ന സ്‌ഫോടനത്തില്‍ പരുക്കേറ്റത്. ആരുടേയും പരുക്ക് ഗുരുതരമായിരുന്നില്ല.

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമൊ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു ഗവര്‍ണര്‍ പറഞ്ഞു.