പശുക്കടവ് ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

02:11 pm 20/09/2016
images (2)
കുറ്റ്യാടി: പശുക്കടവ് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ടാറ്റ മോട്ടോഴ്സില്‍ മെക്കാനിക്കും കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്‍െറ മകനുമായ വിപിന്‍ദാസി (24)ന്‍റെ മൃതദേഹമാണ് സെൻട്രൽ മുക്കിൽ നിന്നും ദുരന്തനിവാരണ സേന മൃതദേഹം കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ കാണാതായ ആറു പേരിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. പന്നിക്കൂട്ട് മേഖല കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ ദുരന്തനിവാരണസേന രാവിലെ തീരുമാനിച്ചിരുന്നു. കോസ്റ്റ് ഗാർഡിന്‍റെ സഹായവും ഇന്ന് ലഭ്യമാക്കും. ഇതുകൂടാതെ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാണ്.

പാറയുള്ളപറമ്പത്ത് രാജന്‍െറ മകനും കോണ്‍ക്രീറ്റ് ജോലിക്കാരനുമായ വിഷ്ണു (20)വിന്‍റെ മൃതദേഹമാണ് ഇനി കണ്ടെടുക്കാനുള്ളത്. പശുക്കടവ് കടന്ത്ര പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ആറു പേരെയാണ് കാണാതായത്. ഇതിൽ ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മൂന്നുപേരുടേത് തിങ്കളാഴ്ചയും കണ്ടെടുത്തിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് ദാരുണ സംഭവമുണ്ടായത്. പശുക്കടവ് കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ഒമ്പത് യുവാക്കൾ ശക്തമായ ഒഴുക്കില്‍പെട്ടത്. ഇതിൽ മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. കോതോട് വിനോദിന്‍െറ മകന്‍ വിനീഷ് (21), ബാലന്‍െറ മകന്‍ അമല്‍ (20), രാജന്‍െറ മകന്‍ വിഷ്ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്.