പശ്ചിമബംഗാള്‍ ഇനി ‘ബംഗ്ലാ’; ഇംഗ്ലീഷില്‍ വെറും ബംഗാള്‍

06:27 PM 29/8/2016
download

കോല്‍ക്കത്ത: പശ്ചിമബംഗാള്‍ ഇനി അറിയപ്പെടുന്നത് ബംഗ്ലാ എന്ന പേരില്‍. പേരുമാറ്റം സംബന്ധിച്ച പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കി. ഇതു പ്രകാരം ബംഗാളിയില്‍ ബംഗ്ലാ എന്നും ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാള്‍ എന്നും സംസ്ഥാനം പേരുമാറ്റും. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പേരുമാറ്റം സംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവച്ചത്. ഈ നിര്‍ദേശം 26ന് ആരംഭിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ അംഗീകരിക്കുകയായിരുന്നു.

തങ്ങള്‍ തീരുമാനമെടുത്തുകഴിഞ്ഞതായും നിയമസഭയുടെ തീരുമാനം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണെ്ടന്നും പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. പേരുമാറ്റത്തെ പ്രതിപക്ഷമായ സിപിഎം എതിര്‍ത്തിരുന്നു. പേരുമാറ്റാന്‍ ഇടതുപക്ഷം നേരത്തെ ശ്രമിച്ചിരുന്നതാണെന്നും അതില്‍ പരാജയപ്പെട്ടതോടെയാണ് ഇപ്പോള്‍ ഈ തീരുമാനത്തെ എതിര്‍ക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. ഈ നീക്കത്തെ എതിര്‍ത്താല്‍ ചരിത്രം അവരോടു പൊറുക്കില്ലെന്നും അവര്‍ പറഞ്ഞു.

നിലവില്‍ ബംഗാളിയില്‍ പശ്ചിം ബംഗാ അല്ലെങ്കില്‍, പശ്ചിം ബംഗ്ലാ എന്നാണ് സംസ്ഥാനത്തിന്റെ പേര് പരാമര്‍ശിക്കുന്നത്. 2011ല്‍ പശ്ചിമബംഗാളിന്റെ പേര് പശ്ചിം ബാംഗോ എന്ന് മാറ്റുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. സംസ്ഥാനങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ എഴുതുമ്പോള്‍ വെസ്റ്റ് ബംഗാള്‍ എന്നത് അവസാനസ്ഥാനത്തു വരുന്നതും പേരുമാറ്റത്തിന് ഒരു കാരണമായി കണക്കാക്കുന്നു.