പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലയില്‍നിന്ന് എട്ടു ലക്ഷത്തോളം പേരെ പഞ്ചാബ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് രാഷ്ട്രീയ വിവാദത്തില്‍

09:27 am 6/10/2016

download
ന്യൂഡല്‍ഹി: ഭീകര സങ്കേതങ്ങളിലെ മിന്നലാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലയില്‍നിന്ന് എട്ടു ലക്ഷത്തോളം പേരെ പഞ്ചാബ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് രാഷ്ട്രീയ വിവാദത്തില്‍. മിന്നലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ കഴിയുന്നവരെ ഒഴിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിവിധ ജില്ലകളില്‍നിന്ന് വന്‍തോതില്‍ പഞ്ചാബ് സര്‍ക്കാര്‍ ആളുകളെ മാറ്റി. ഏതെങ്കിലും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നില്ല ഇത്രയും വലിയ ഒഴിപ്പിക്കല്‍. അതിര്‍ത്തി മേഖലയിലെ സ്കൂളുകള്‍ മിന്നലാക്രമണത്തിനു ശേഷം ബുധനാഴ്ചയാണ് തുറന്നത്.
അടുത്ത വര്‍ഷത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കാണുന്ന രാഷ്ട്രീയ നീക്കം ഇതിനുപിന്നിലുണ്ടെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍െറയും ആം ആദ്മി പാര്‍ട്ടിയുടെയും ആരോപണം. ദേശഭക്തിയുടെ പേരിലും ജനസുരക്ഷക്ക് പ്രത്യേക ശ്രദ്ധ നല്‍കിയതിന്‍െറ പേരിലും യുദ്ധജ്വരമുണ്ടാക്കി വോട്ടു ചോദിക്കാനാണ് ബി.ജെ.പി-അകാലിദള്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് അവര്‍ ആരോപിച്ചു.
അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന 10 കിലോമീറ്റര്‍ ഭാഗത്തെ ആറു ജില്ലകളില്‍ 1000ഓളം ഗ്രാമങ്ങളിലാണ് ഒഴിപ്പിക്കല്‍ നടന്നത്. 780 താല്‍ക്കാലിക താമസകേന്ദ്രങ്ങള്‍ തുറന്നു. ഇത്രയും ഭീമമായ കുടിയിറക്കലിന്‍െറ ആവശ്യമെന്തായിരുന്നുവെന്ന് പ്രതിപക്ഷം ചോദിക്കുന്നു.
പാകിസ്താനുമായുള്ള സംഘര്‍ഷത്തിന്‍െറ പേരില്‍ ജമ്മു-കശ്മീരിലല്ലാതെ പഞ്ചാബിലോ ഗുജറാത്തിലോ പ്രശ്നമുണ്ടായിട്ടില്ല. ബഹുതല വേലികെട്ടല്‍ കഴിഞ്ഞ ശേഷം അതിര്‍ത്തി കടന്നുള്ള വെടിവെപ്പും ഒന്നര പതിറ്റാണ്ടിനിടയില്‍ നടന്നിട്ടില്ല. വെടിനിര്‍ത്തല്‍ ധാരണയും ഇവിടെ പ്രാബല്യത്തിലില്ല. ഫലത്തില്‍ ശാന്തമായ അതിര്‍ത്തിയാണിത്.