പിന്‍സീറ്റിലിരുന്ന കുട്ടിയുടെ വെടിയേറ്റു യുവതിയായ ഡ്രൈവര്‍ കൊല്ലപ്പെട്ടു

05:11pm 28/4/2016
– പി.പി.ചെറിയാന്‍
unnamed (1)
മിന്‍വാക്കി: കാര്‍ ഡ്രൈവു ചെയ്തിരുന്ന 26 വയസ്സുള്ള യുവതി പിന്‍സീറ്റിലിരുന്നിരുന്ന കുട്ടിയുടെ വെടിയേറ്റു മരിച്ചു.

മില്‍വാക്കി ഹൈവേയില്‍ ഇന്ന്(ഏപ്രില്‍ 26) രാവിലെ പത്തുമണിയോടെയാണ് വെടിവെപ്പുണ്ടായത്.

പുറകില്‍ വെടിയേറ്റ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു റോഡില്‍ നിന്നും തെന്നിപ്പോയി. അപകടത്തെകുറിച്ചു വിവരം ലഭിച്ച ഡെപ്യൂട്ടീസ് സ്ഥലത്തെത്തുമ്പോള്‍ കാറില്‍ ചലനമറ്റ് കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടനെ സി.പി.ആര്‍. നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

യുവതിയും കുട്ടിയുമായുള്ള ബന്ധം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ കൈവശം തോക്ക് എങ്ങനെ എത്തി എന്ന് അന്വേഷിച്ചുവരുന്നതായി മില്‍വാക്കി പോലീസ് പറഞ്ഞു.

ഇതിന് സമാനമായ സംഭവം മാര്‍ച്ചില്‍ ഫ്‌ളോറിഡായില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് കാറിനു പുറകിലിരുന്ന 4 വയസ്സുകാരനായ മകന്‍ കാര്‍ ഡ്രൈവു ചെയ്തിരുന്ന മാതാവിന്റെ പുറകില്‍ വെടിവെച്ചുവെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ സംഭവത്തില്‍ മാതാവിന്റെ പേരില്‍ പോലീസ് കേസ്സെടുത്തു. കുട്ടികള്‍ക്ക് തോക്ക് കൈയ്യെത്തി എടുക്കാവുന്ന രീതിയില്‍ വെച്ചതിനായിരുന്നു ഇവരുടെ പേരില്‍ കേസ്സ്.

തോക്ക് കൊണ്ടുനടക്കുന്നതിനുള്ള സ്വാതന്ത്ര്യം അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും നല്‍കിയിരിക്കെ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടെ ഏറ്റെടുക്കുവാന്‍ ഉടമസ്ഥര്‍ തയ്യാറാകേണ്ടതാണെന്നാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.