പുറ്റിങ്ങൽ അപകടത്തിൽ മരിച്ച കരാറുകാരന്‍റെ വീട്ടുവളപ്പിൽ ഉഗ്ര സ്ഫോടനം

06:01pm 17/9/2016
images (6)
തിരുവനന്തപുരം: നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൽവെടിക്കെട്ട് അപകടത്തിൽ മരിച്ച കരാറുകാരന്‍റ വീട്ടുവളപ്പിൽ ഉഗ്ര സ്ഫോടനം. കരാറുകാരന്‍ സുരേന്ദ്രന്‍റെ തിരുവനന്തപുരം കഴക്കൂട്ടത്തെ വീട്ടുവളപ്പിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. സ്ഫോടനത്തിൽ വീടിന്‍റെ മതിൽ തകർന്നു.വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം പൊട്ടിതെറിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ് പരിശോധനയക്ക് ശേഷം വീണ്ടും സ്ഫോടനമുണ്ടായത് നാട്ടുകാരിലും ഭീതിയുണ്ടാക്കിയിട്ടുണ്ട്.
വീടിന്‍റെ പിൻഭാഗത്തുണ്ടായ സ്ഫോടനത്തില്‍ മതിൽ തകർന്നു. സ്ഥലത്ത് വൻ കുഴി രൂപപ്പെടുകയും ചെയ്തു. അപകടം വീട്ടുവളപ്പിലായതിനാൽ ആർക്കും പരുക്കില്ല. സമീപത്തെ വീടിന്‍റെ ജനൽ ചില്ലടക്കം തകർന്നു.
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷം സുരേന്ദ്രന്‍റെ വീട്ടുവളപ്പിൽ പോലീസും ബോംബ് സ്വാഡും പരിശോധന നടത്തി സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. മാസങ്ങൾക്ക് ശേഷം ഇപ്പോഴുണ്ടായ സ്ഫോടനം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്ഫോടനത്തിൽ ദുരൂഹതയുണ്ടെന്നാണ് സുരേന്ദ്രന്‍റെ കുടുംബം പറയുന്നത്.
മൂന്നരമാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് സുരേന്ദ്രന്‍റെ രണ്ട് മക്കളടക്കം ജാമ്യത്തിലിറങ്ങിയത്. സ്ഫോടനത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ഫോടന സ്ഥലത്ത് ഫോറൻസിക് വിദഗ്ധരടക്കം പരിശോധന നടത്തി. ചാക്കിൽ കെട്ടിസൂക്ഷിച്ച വെടിമരുന്നാകാം പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് കരുതുന്നത്. പുതിയ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ വീട്ടുവളപ്പിൽ വീണ്ടും പരിശോധന നടത്താനും പോലീസ് നീക്കമുണ്ട്.