പുൽഗാവ് അപകടം: മരിച്ചവരിൽ മലയാളിയും

09:45am 01/06/2016
images
മുംബൈ: മഹാരാഷ്ട്രയിലെ പുൽഗാവിൽ ഇന്ത്യന്‍ സൈന്യത്തിന്‍െറ ആയുധശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ ഒരാൾ മലയാളിയും. തിരുവനന്തപുരം സ്വദേശി മേജർ കെ.മനോജ്കുമാറാണ് മരിച്ചത്. തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലുള്ള സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. രണ്ട് സൈനിക മേലുദ്യോഗസ്ഥരടക്കം 17 പേരെ പരിക്കോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. മനോജിനെ കൂടാതെ കമാന്‍ഡിങ് ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ ആര്‍.എസ്. പവാര്‍, ഒരു ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ് (ഡി.എസ്.സി ) ജവാന്‍, 13 അഗ്നിശമനസേനാംഗങ്ങള്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ വിവരം ലഭ്യമായിട്ടില്ല.

അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനുശേഷമാണ് തീയണച്ചത്. ആയുധപ്പുരക്ക് ചുറ്റുമുള്ള അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളും തോക്കുകളും ബോംബുകളും അടങ്ങിയ പടക്കോപ്പുകളാണ് ഷെഡുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. പശ്ചിമേന്ത്യന്‍ മേഖലയിലെ സൈനിക താവളങ്ങള്‍ക്ക് പടക്കോപ്പുകള്‍ നല്‍കുന്നത് ഇവിടെനിന്നാണ്. കാലാവധി കഴിഞ്ഞ പടക്കോപ്പുകള്‍ നശിപ്പിക്കുന്നതും ഇവിടെയാണ്. സൗരോര്‍ജം ഉപയോഗിച്ച് പഴയ പടക്കോപ്പുകള്‍ നശിപ്പിക്കുന്നതിന് പുരസ്കാരവും നേടിയിട്ടുണ്ട്. വലുപ്പത്തില്‍ ഇന്ത്യയില്‍ ഒന്നാമതും ഏഷ്യയില്‍ രണ്ടാമതുമാണ് പുല്‍ഗാവിലെ സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോ.

പ്രതിരോധമന്ത്രി മനോഹര്‍ പരീകറും സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങും പുല്‍ഗാവിലത്തെി. ദുരന്ത കാരണം വ്യക്തമല്ല. പല കാലഘട്ടങ്ങളിലുള്ള പടക്കോപ്പുകളാണ് പുല്‍ഗാവിലുള്ളത്. പടക്കോപ്പുകള്‍ക്കും അതിന്‍െറ പഴക്കത്തിനുമൊത്ത് ഷെഡുകളിലെ താപനില ക്രമീകരിക്കുന്ന സംവിധാനമുണ്ട്. ഉയര്‍ന്ന താപനിലയുള്ളിടത്തുനിന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.